പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; കുവൈറ്റിലെ ജല-വൈദ്യുതി പ്ലാന്റ് ആക്രമിച്ച് ഇറാൻ

കുവൈറ്റിൽ ഇറാൻ നടത്തിയ ആക്രമണം | Photo: Screengrab X
കുവൈറ്റ് സിറ്റി : യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ കുവൈറ്റിലെ സുപ്രധാനമായ അൽ-സുബിയ വൈദ്യുതി-കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടാവുകയും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ഇറാൻ പ്രയോഗിച്ച നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം വഴി തകർത്തതായി കുവൈറ്റ് അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട സിവിലിയൻ-ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി വ്യക്തമാക്കി. കുടിവെള്ളത്തിനായി ശുദ്ധീകരണ പ്ലാന്റുകളെ ആശ്രയിക്കുന്ന കുവൈറ്റിനെ പുതിയ ആക്രമണങ്ങൾ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
യുഎസ് സൈന്യത്തിന് നേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ തുടർച്ചയായ ഒൻപതാം രാത്രിയും യുഎസ് ശക്തമായ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ഇറാൻ ഉപയോഗിക്കുന്ന സൈനിക താവളങ്ങൾ തകർക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ജൂണിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ ധാരണ തകർന്നതോടെ മിഡിൽ ഈസ്റ്റ് മേഖല കടുത്ത യുദ്ധഭീതിയിലാണ്.










0 comments