ട്രംപിന്റെ വസതിയിൽ തോക്കുമായി യുവാവ്; സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു

മാർ-എ-ലാഗോ റിസോർട്ട്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഡംബര വസതിയിൽ വെടിവയ്പ്പ്. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ-എ-ലാഗോ റിസോർട്ടിലേക്കാണ് തോക്കുധാരി അതിക്രമിച്ച് കയറിയത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. അക്രമിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രംപ് പലപ്പോഴും വാരാന്ത്യങ്ങൾ ചെലവഴിക്കാനെത്തുന്ന റിസോർട്ടാണ് മാർ-എ-ലാഗോ. എന്നാൽ സംഭവസമയത്ത് അദ്ദേഹം വൈറ്റ് ഹൗസിലായിരുന്നു. സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയും അക്രമിയെ വെടിവച്ചു കൊന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.

പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് ആക്രമണം നടന്നത്. ഏകദേശം 20 വയസ് പ്രായമുള്ള ആളാണ് അക്രമി എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇയാളുടെ പശ്ചാത്തലവും ലക്ഷ്യവും എഫ്ബിഐയും മറ്റ് അധികാരികളും അന്വേഷിച്ചുവരികയാണെന്ന് സീക്രട്ട് സർവീസ് പറഞ്ഞു.









0 comments