അടുക്കള പൂട്ടിയ നേരത്ത് സൊമാറ്റോയുടെ ഇരുട്ടടി; പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി

ന്യൂഡൽഹി: എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ അടുക്കളകൾ പുകയാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും. ഈ ദുരിതത്തിനിടയിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാമെന്നു വെച്ചാൽ അവിടെയും ഇരുട്ടടി. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ (Zomato) പ്ലാറ്റ്‌ഫോം ഫീസ് കുത്തനെ വർദ്ധിപ്പിച്ചു.
ഒരു ഓർഡറിന്മേൽ 2.40 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. കേൾക്കുമ്പോൾ ചെറിയ തുകയെന്ന് തോന്നാമെങ്കിലും, ഇനി മുതൽ ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസായി മാത്രം 14.90 രൂപ ഉപയോക്താക്കൾ നൽകേണ്ടി വരും. ജിഎസ്ടി (GST) ചേർക്കാതെയുള്ള അടിസ്ഥാന നിരക്കാണ് 12.50 രൂപയിൽ നിന്ന് 14.90 രൂപയാക്കിയത്.
നിലവിൽ പ്രധാന എതിരാളിയായ സ്വിഗ്ഗി (Swiggy) ജിഎസ്ടി ഉൾപ്പെടെ 14.99 രൂപയാണ് ഈടാക്കുന്നത്. ഇന്ത്യയിലുടനീളം സൊമാറ്റോ സേവനം ലഭ്യമായ എല്ലാ നഗരങ്ങളിലും ഈ പുതിയ നിരക്ക് ബാധകമാണ്. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ഇതിന് മുൻപ് കമ്പനി ഫീസ് കൂട്ടിയത്.
സൊമാറ്റോയും സ്വിഗ്ഗിയും നിരക്ക് വർദ്ധിപ്പിക്കുമ്പോൾ, മൂന്നാമത്തെ വലിയ കമ്പനിയായ മാജിക്പിൻ (magicpin) തൽക്കാലം നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് വ്യക്തമാക്കി. നിലവിൽ 14.20 രൂപയാണ് അവരുടെ പ്ലാറ്റ്‌ഫോം ഫീസ്. ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിലും ഉപഭോക്താക്കൾക്കും റെസ്റ്റോറന്റുകൾക്കും ഭാരമാകാൻ താല്പര്യമില്ലെന്ന് മാജിക്പിൻ സിഇഒ അൻഷു ശർമ്മ അറിയിച്ചു.










0 comments