സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തും, പിന്നാലെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കും; യൂട്യൂബര്‍ അറസ്റ്റില്‍

ന്യൂഡൽഹി : ഡൽഹിയിലെ തെരുവുകളിൽ സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടർന്ന് ശല്യപ്പെടുത്തുകയും വീഡിയോ ഫോണിൽ പകർത്തുകയും ചെയ്ത യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുർമാൻ സിങ് എന്ന 32 കാരനാണ് പിടിയിലായത്. റോഡ് സേഫ്റ്റിവാല എന്ന യുവാവിന്റെ യൂട്യൂബ് ചാനലിന് 72,000 ത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ചിത്രീകരിക്കുന്ന വീഡിയോ സ്ത്രീകളുടെ സമ്മതമില്ലാതെയാണ് ഇയാൾ യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുന്നത്. ഫേസ്ബുക്കിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ശല്യം ചെയ്തെന്ന കാരണത്താൽ നിരവധി പരാതികളാണ് ഗുർമാൻ സിങിനെതിരെ വന്നതെന്ന് പൊലീസ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ജൂൺ രണ്ടിന് ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് സൈബർ സംഘം അന്വേഷണം ആരംഭിച്ചത്. സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന തന്റെ പ്രായപൂർത്തിയാകാത്ത മകളെ വാഹനമിടിക്കുകയും പിന്തുടർന്നെത്തി അശ്ലീല വാക്കുകൾ ഉപയോഗിച്ച് ശല്യം ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി. അന്വേഷണത്തിൽ, ഈ ദൃശ്യങ്ങൾ യൂട്യൂബിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഗുർമാൻ സിങ് എന്നയാളാണെന്ന് കണ്ടെത്തി. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഫോളോവേഴ്സിനെ കൂട്ടാനാണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്തതെന്ന് ഗുർമാൻ സിങ് സമ്മതിച്ചു.











0 comments