ഇഫ്താർ വിരുന്ന് നടത്തിയതിന് അറസ്റ്റ്; ജാമ്യം ലഭിച്ചിട്ടും പോലീസിന്റെ വേട്ടയാടലുകളെ ഭയന്ന് നാടുവിട്ട് യുവാക്കൾ

അറസ്റ്റിലായ സംഘം, Photo Credit; X
ലഖ്നൗ: ഇഫ്താർ വിരുന്ന് നടത്തിയതിന് അറസ്റ്റിലായ യുവാക്കൾ ജാമ്യം ലഭിച്ചതിന് പിന്നാലെ നാടുവിട്ടു. നാട്ടിലെത്തിയാലുള്ള പോലീസിന്റെ വേട്ടയാടലുകളെ ഭയന്നാണ് എട്ട് യുവാക്കൾ നാട് വിട്ടത്. ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന്റെ പേരിലായിരുന്നു യുവാക്കൾ അറസ്റ്റിലായത്. വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ആശ്രമത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന് ശേഷം വീഡിയോ പങ്കുവെച്ചതിനെ തുടർന്നാണ് സംഘം അറസ്റ്റിലായത്.
ശ്രാവസ്തിയിൽ നിന്നുള്ള അഞ്ച് പേരും ബഹ്‌റൈച്ചിൽ നിന്നുള്ള മൂന്ന് പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള സോഹെൽവ വന്യജീവി സങ്കേതത്തിനുള്ളിലെ സിദ്ധിനാഥ് ആശ്രമ പരിസരത്ത് മാർച്ച് 17ാം തീയതിയാണ് സംഘം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. വിവിധ മതത്തിൽപ്പെട്ടവർ എത്തുന്ന സ്ഥലത്ത് ഇഫ്താർ വിരുന്ന് നടത്തിയതിനെതിരെ ആശ്രമം അധികൃതരാണ് പരാതിയുമായി രംഗത്ത് വന്നത്.
മാംസാഹാരം വിളമ്പിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. നോമ്പുതുറന്ന ശേഷം ഭക്ഷണാവശിഷ്ടങ്ങൾ ആശ്രമത്തിലെ ജലാശയത്തിൽ തള്ളിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ജാമ്യം ലഭിച്ചതിന് ശേഷം ഉണ്ടായേക്കാവുന്ന തുടർ നടപടികളും പോലീസിന്റെ വേട്ടയാടലുകളും ഭയന്ന് നാടുവിടാൻ സംഘം തീരുമാനിക്കുകയായിരുന്നു.










0 comments