യുവതിയെ കാണാൻ അർധരാത്രി വീട്ടിലെത്തി; ബന്ധുക്കൾ 23കാരനെ അടിച്ചുകൊന്നു

AI പ്രതീകാത്മക ചിത്രം / Gemini
പട്‌ന: അർധരാത്രിയിൽ യുവതിയെ കാണാൻ അവരുടെ വീട്ടിലെത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മോത്തിഹാരി സ്വദേശിയായ ബാദൽ സിങ് (23) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയായ കാജൽ കുമാരി എന്ന യുവതിയുടെ ബന്ധുക്കളാണ് യുവാവിനെ പിടികൂടി മർദിച്ചത്. ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് കാജൽ കുമാരി ഗോപാൽഗഞ്ചിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇവരെ കാണാനായി ശനിയാഴ്ച രാത്രിയാണ് ബാദൽ സിങ് ഗോപാൽഗഞ്ചിൽ എത്തിയത്.
അർധരാത്രിയോടെ യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ കൈയോടെ പിടികൂടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഗുരുതരമായി പരുക്കേറ്റ ബാദലിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ടൗൺ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കാജൽ കുമാരിയെയും അവരുടെ അമ്മയെയും പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബാദലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.











0 comments