print edition അവിമുക്തേശ്വരാനന്ദും ആദിത്യനാഥും തമ്മിലുള്ള ഏറ്റുമുട്ടൽ കനക്കുന്നു

ന്യൂഡൽഹി:
ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദും തമ്മിലുള്ള ഏറ്റുമുട്ടൽ കനക്കുന്നു. ഇൗ മാസം ആദ്യം പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യാനെത്തിയ അവിമുക്തേശ്വരാനന്ദിനെയും സംഘത്തെയും യുപി പൊലീസ് തടഞ്ഞതിന് പിന്നാലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോര് അരങ്ങേറിയിരുന്നു. ആദിത്യനാഥിന് പിന്തുണ അറിയിച്ചുകൊണ്ട് യുപിയിലെ ജിഎസ്‌ടി കമീഷണർ പ്രശാന്ത് കുമാർ സിങ് ചൊവ്വാഴ്‌ച രാജിവച്ചു. ആദിത്യനാഥിനെതിരെയുള്ള ശങ്കരാചാര്യരുടെ അപമാനം സഹിക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് കമീഷണറുടെ രാജി.
മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയെയും പിന്തുണച്ചുകൊണ്ട് രാജിവയ്‌ക്കുന്നുവെന്നും പ്രശാന്ത് കുമാർ പറഞ്ഞു.
സ്‌നാനം തടഞ്ഞതിനെ അപമാനം എന്ന് വിശേഷിപ്പിച്ച് അവിമുക്തേശ്വരാനന്ദ് പ്രതിഷേധിച്ചതോടെയാണ് വാക്‌പോരിന്റെ ആരംഭം. ഇതിന് മറുപടിയായി രാമായണത്തിൽ ഹനുമാനെ കബളിപ്പിക്കാനെത്തിയ ‘കാലനേമി’യായി അവിമുക്തേശ്വരാനന്ദിന്റെ ആദിത്യനാഥ് ഉപമിച്ചു.
ആദിത്യനാഥ് ഇപ്പോൾ രാഷ്‌ട്രീയക്കാരനാണെന്നും മതത്തിന്റെ കാര്യം തന്നെപ്പോലുള്ള മതനേതാക്കൾക്ക് വിടണമെന്നും പറഞ്ഞ് ശങ്കരാചാര്യർ തിരിച്ചടിച്ചു. സംസ്ഥാനത്തിന്റെ പുരോഗതി, വിദ്യാഭ്യാസം, ആരോഗ്യം, നിയമം തുടങ്ങിയവയെക്കുറിച്ച് സംസാരിക്കാത്ത മുഖ്യമന്ത്രിയാണ് ആദിത്യനാഥെന്നും ശങ്കരാചാര്യർ കൂട്ടിച്ചേർത്തു.










0 comments