നോയിഡയിൽ തൊഴിലാളി പ്രതിഷേധം അക്രമാസക്തമായി; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

നോയിഡയിൽ തൊഴിലാളി പ്രതിഷേധത്തിന് നേരെയുണ്ടായ കണ്ണീർ വാതകം പ്രയോഗത്തിന്റെയും, പ്രതിഷേധക്കാർ പൊലീസ് ജീപ് നശിപ്പിക്കുന്നതിന്റെയും ചിത്രങ്ങൾ. (Screengrabs from X/@Benarasiyaa)
ന്യൂഡൽഹി : ഉത്തർപ്രദേശിലെ നോയിഡ ഫേസ് 2ൽ ശമ്പളവർധനവ് ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് അതിക്രമം. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
ശമ്പള വർധനവ് ഉറപ്പാക്കുക, കൃത്യസമയത്ത് വേതനം നൽകുക, ബോണസ് നൽകുക, ആഴ്ചയിലൊരിക്കലുള്ള അവധി നിർബന്ധമാക്കുക, ഓവർടൈമിന് ഇരട്ടി വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ സംഘടിച്ചത്. ഇതിനുപുറമെ തൊഴിലിടങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള കമ്മിറ്റിയും പരാതി പരിഹാര സെല്ലും രൂപീകരിക്കണമെന്നും ശമ്പള സ്ലിപ്പുകൾ കൃത്യമായി നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ പോലീസ് വൻ സന്നാഹവുമായി എത്തുകയും തൊഴിലാളികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസും തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തു.
വ്യാവസായിക മേഖലയിൽ സമാധാനം നിലനിർത്തുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. ലേബർ കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ചും തൊഴിലാളി സുരക്ഷയും ചർച്ചയായെങ്കിലും ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിനെതിരെ പോലീസ് നടപടിയും സംഘർഷവുമുണ്ടായത്. നിലവിൽ പ്രദേശം കനത്ത പോലീസ് കാവലിലാണ്.









0 comments