ലോക്സഭയിൽ ചരിത്രപരമായ തിരിച്ചടി; വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

പാർലമെന്റിൽ വോട്ടിംഗ് നില പ്രദർശിപ്പിച്ചപ്പോൾ
ന്യൂഡൽഹി: വനിതാ സംവരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ബിൽ തള്ളപ്പെട്ടത്. വനിതാ സംഭരണ ബില്ലിന്റെ മറവിൽ മണ്ഡലം പുനർനിർണ്ണയിക്കാനുള്ള ബിജെപിയുടെ ഗൂഢ നീക്കം ഇതോടെ പൊളിഞ്ഞു.കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.
വോട്ടെടുപ്പിൽ പങ്കെടുത്ത അംഗങ്ങളിൽ 278 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 211 പേർ എതിർത്തു. ബിൽ പാസാക്കാൻ ആവശ്യമായ 326 വോട്ടുകൾ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) നേടാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ നടന്ന വോട്ടെടുപ്പിലേറ്റ ഈ പ്രഹരം കേന്ദ്ര സർക്കാരിന് വലിയ രാഷ്ട്രീയ ആഘാതമായി.
പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ബിൽ പരാജയപ്പെടുമെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു. എന്നാൽ ബിൽ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. വോട്ടിനിട്ട് പരാജയപ്പെട്ടാൽ അത് പ്രതിപക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണമാക്കാമെന്ന ബിജെപി ക്യാമ്പിന്റെ ആലോചനയാണ് ഇതിന് പിന്നിലെന്നാണ് സൂചന.
അതേസമയം, തങ്ങൾ വനിതാ സംവരണത്തെയല്ല മറിച്ച് മണ്ഡല പുനർനിർണ്ണയത്തെയാണ് എതിർക്കുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നിലവിലുള്ള 543 സീറ്റുകളിൽ എന്തുകൊണ്ട് ഉടൻ സംവരണം നടപ്പിലാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തുന്നത്. മണ്ഡല പുനർനിർണ്ണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷം ആരോപിച്ചു.










0 comments