നോയിഡ കൂട്ടബലാത്സംഗം: ഡൽഹി സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം

ന്യൂഡൽഹി: നോയിഡയിൽ 16 വയസ്സുള്ള പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനികളുടെ അർദ്ധരാത്രി മാർച്ച്. എസ്എഫ്ഐ സംഘടിപ്പിച്ച 'റിക്ലെയിം ദി നൈറ്റ്' പ്രതിഷേധ മാർച്ചിൽ സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥിനികൾ അണിനിരന്നു.
രാത്രിസമയങ്ങളിലടക്കം പൊതുഇടങ്ങളിൽ ഭയരഹിതമായി സഞ്ചരിക്കാനുള്ള സ്ത്രീകളുടെ അവകാശം ഉയർത്തിപ്പിടിച്ചായിരുന്നു ചൊവ്വാഴ്ച അർദ്ധരാത്രി പ്രതിഷേധം സംഘടിപ്പിച്ചത്. വരാനിരിക്കുന്ന ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകളുടെ സുരക്ഷയും പ്രാതിനിധ്യവും ലിംഗനീതിയും മുൻനിർത്തിയുള്ള എസ്‌എഫ്ഐയുടെ 'വനിതാ വിദ്യാർഥി പ്രകടനപത്രിക'യും പുറത്തിറക്കി.
ഡിയുഎസ്‌യു തെരഞ്ഞെടുപ്പിൽ എല്ലാ വനിതാ കോളേജുകൾക്കും വോട്ടവകാശം നൽകുക, ഭാരവാഹിത്വങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം ഏർപ്പെടുത്തുക എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന ആവശ്യങ്ങൾ. സുരക്ഷിതവും കുറഞ്ഞ ചെലവിലുള്ളതുമായ വനിതാ ഹോസ്റ്റലുകൾ, വിദ്യാർഥി പ്രാതിനിധ്യമുള്ള ഇൻ്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റികൾ , ആർത്തവ ശുചിത്വ സൗകര്യങ്ങൾ ലഭ്യമാക്കുക, കാമ്പസുകൾക്ക് ചുറ്റും കൂടുതൽ വനിതാ പൊലീസുകാരെയും അടിയന്തര സഹായ സംവിധാനങ്ങളെയും നിയോഗിക്കുക, മോറൽ പൊലീസിംഗും ലിംഗാധിഷ്ഠിത അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നിവയും പ്രകടനപത്രിക ആവശ്യപ്പെടുന്നു.
പെൺകുട്ടികളുടെ പഠനം പാതിവഴിയിൽ തടസ്സപ്പെടുന്നത് തടയുന്നതിനുള്ള നടപടികൾ, കൂടുതൽ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും നൽകൽ, ലിംഗസമത്വമുള്ള പാഠ്യപദ്ധതി, ഡൽഹി യൂണിവേഴ്സിറ്റി കാമ്പസുകളിൽ കൃത്യമായ ഇടവേളകളിൽ സ്വതന്ത്ര സുരക്ഷാ ഓഡിറ്റുകൾ എന്നിവയും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ അവരുടെ സ്വാതന്ത്ര്യം കവർന്നെടുത്തുകൊണ്ടാകരുതെന്നും എസ്‌എഫ്ഐ വ്യക്തമാക്കി. രാത്രികളിൽ സ്ത്രീകളെ വീടുകളിൽ അടച്ചിടാൻ ആവശ്യപ്പെടുന്നതിന് പകരം, ഭയമില്ലാതെ പഠിക്കാനും യാത്ര ചെയ്യാനും പൊതുഇടങ്ങൾ ഉപയോഗിക്കാനും കഴിയുന്ന അന്തരീക്ഷം സർവകലാശാലകളും സർക്കാരും ഉറപ്പാക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.










0 comments