ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ്; യോഗി സർക്കാരിനെതിരെ അഭിഷേക് ഉപാധ്യായ സുപ്രീംകോടതിയിൽ

അഭിഷേക് ഉപാധ്യായ, സുപ്രീംകോടതി
ന്യൂഡൽഹി: യോഗി സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് അയോധ്യ ക്ഷേത്രകൊള്ള പുറത്തെത്തിച്ച മാധ്യമപ്രവർത്തകന്‍ അഭിഷേക് ഉപാധ്യായ. ഡിജിറ്റൽ തെളിവുകൾക്ക് വേണ്ടി വിവരങ്ങൾ കൈമാറാൻ എക്സിനോട് ഗാസിയാബാദ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അഭിഷേക് ഉപാധ്യായ സുപ്രീംകോടതിയെ സമീപിച്ചത്. നടപടി ഉടൻ സ്റ്റേ ചെയ്യുകയും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
റോഡിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് യുപി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ചോദ്യം ചെയ്ത് ഉപാധ്യായ നേരത്തെ നൽകിയിരുന്ന റിട്ട് ഹർജി സുപ്രീം കോടതിയിൽ പരിഗണനയിലിരിക്കെയാണ് പുതിയ അപേക്ഷ സമർപ്പിച്ചത്. ഗാസിയാബാദ് ക്രൈം ബ്രാഞ്ച് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഓഗസ്റ്റ് 22ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 94 പ്രകാരം നൽകിയ നോട്ടീസാണ് അദ്ദേഹം ചോദ്യം ചെയ്തത്.
ആഗസ്ത് 26ന് തന്റെ അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടതായി എക്‌സിന്റെ നിയമസംഘം അഭിഷേക് ഉപാധ്യായയെ അറിയിച്ചിരുന്നു. എഫ്‌ഐആറിൽ പറയുന്ന സംഭവം ആഗസ്ത് 18നുള്ളതാണെങ്കിലും, പൊലീസ് ജൂൺ 1 മുതൽ ഉള്ള വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്ന് അഭിഷേക് പറയുന്നു. ക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടിനായി ഉപാധ്യായ വിവരങ്ങൾ ശേഖരിച്ച കാലയളവാണിത്. ആ വിവരങ്ങൾ പുറത്തുവന്നാൽ, മുഴുവൻ വാർത്താ ഉറവിടങ്ങളും സംസ്ഥാന സംവിധാനത്തിന്റെ നിയന്ത്രണത്തിലാകും എന്ന് അഭിഷേക് ഹർജിയിൽ പറഞ്ഞു.
എക്‌സിലെ ലോഗിൻ, ലോഗ്ഔട്ട് ഐപി വിലാസങ്ങൾ, ബദൽ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ലൊക്കേഷൻ വിവരങ്ങൾ, ഡിവൈസ് വിവരങ്ങൾ, ഐഎംഇഐ നമ്പർ, പേര്, വിലാസം, ഫോൺ നമ്പർ, ഐപി ആക്‌സസ് വിവരങ്ങൾ, അക്കൗണ്ട് രജിസ്‌ട്രേഷൻ ലോഗുകൾ എന്നിവയാണ് പൊലീസ് ആവശ്യപ്പെട്ട വിവരങ്ങൾ. ഇതിലൂടെ തന്റെ രഹസ്യാത്മക മാധ്യമപ്രവർത്തന ഉറവിടങ്ങൾ പുറത്താകാൻ സാധ്യതയുണ്ടെന്നും ഉപാധ്യായ ചൂണ്ടിക്കാണിക്കുന്നു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) പ്രകാരം സംരക്ഷിക്കപ്പെടുന്ന മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണെന്നും അദ്ദേഹം പറയുന്നു.









0 comments