ക്ഷേത്ര ദർശനത്തിനെത്തിനിടെ കുരങ്ങുകൾക്ക് പഴം നൽകാൻ ശ്രമം; ഒടുവിൽ കൂട്ടത്തോടെ വളഞ്ഞു, 24കാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു. അനിത (24) എന്ന യുവതിയാണ് ദാരുണമായി മരണപ്പെട്ടത്. കുരങ്ങുകൂട്ടം വളഞ്ഞപ്പോൾ പരിഭ്രാന്തയായി ഓടുന്നതിനിടെ മലമുകളിലെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാലിടറി താഴേക്ക് വീഴുകയായിരുന്നു.
ഭർത്താവിനൊപ്പം ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു അനിത. മലമുകളിലെ ക്ഷേത്രപരിസരത്ത് വെച്ച് ഇവർ കുരങ്ങുകൾക്ക് പഴങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ ഭക്ഷണം കണ്ടതോടെ കൂടുതൽ കുരങ്ങുകൾ കൂട്ടത്തോടെ എത്തുകയും ദമ്പതികളെ വളയുകയുമായിരുന്നു.
കുരങ്ങുകൾ അക്രമാസക്തരായതോടെ ഭയന്നോടിയ അനിത നിയന്ത്രണം വിട്ട് വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് നിസ്സഹായനായി നോക്കിനിൽക്കെയായിരുന്നു ഈ വലിയ ദുരന്തം. അനിത സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. സംഭവത്തെത്തുടർന്ന് വനംവകുപ്പും പോലീസും തീർത്ഥാടകർക്കായി കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
"വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും കാണുന്ന കുരങ്ങുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് ഒരു കാരണവശാലും ഭക്ഷണസാധനങ്ങൾ നൽകരുത്. ഇത് അവയുടെ സ്വാഭാവിക സ്വഭാവത്തെ മാറ്റുകയും മനുഷ്യർക്ക് നേരെ തിരിയാൻ കാരണമാകുകയും ചെയ്യും. മൃഗങ്ങളെ ആകർഷിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് കവറുകൾ പരസ്യമായി കൈകളിൽ കരുതരുത്." - വനംവകുപ്പ് അധികൃതർ അറിയിച്ചു










0 comments