ഓടുന്ന തീവണ്ടിയിൽ പ്രസവം: അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി റെയിൽവേ ഉദ്യോഗസ്ഥർ

പ്രതീകാത്മക ചിത്രം (Photo Credit: Adobe stock)
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ഞായറാഴ്ച ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് (ട്രെയിൻ നമ്പർ: 13352) ട്രെയിനിലായിരുന്നു സംഭവം. അന്നവാരം സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ സഹായത്തിനായി ഡ്യൂട്ടിയിലുള്ള ടിക്കറ്റ് പരിശോധനാ ജീവനക്കാരെ സമീപിച്ചു.
വിജയവാഡ ഡിവിഷനിലെ ടിടിഐ (TTI) ജി ജ്യോതി പ്രസവത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കി നൽകി. യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കൊമേഴ്‌സ്യൽ കൺട്രോളറുമായി ബന്ധപ്പെട്ട് 108 ആംബുലൻസ് സർവീസും വൈദ്യസഹായവും ഉടൻ ലഭ്യമാക്കി. അടിയന്തര സാഹചര്യം പരിഗണിച്ച് ഇളമാഞ്ചിലി സ്റ്റേഷനിൽ ട്രെയിനിന് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു.
തുടർന്ന് അമ്മയെയും നവജാത കുഞ്ഞിനെയും സുരക്ഷിതമായി ഇളമാഞ്ചിലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നിലവിൽ ആരോഗ്യവതികളാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ബിപുൽ കുമാർ, ജുബേർ ഖാൻ എന്നീ ജീവനക്കാരും പ്രവർത്തനത്തിൽ സഹായിച്ചതായി റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.










0 comments