കാലൊടിഞ്ഞ് ആശുപത്രിയിലെത്തി, നടത്തിയത് ഹൃദയ ശസ്ത്രക്രിയ; രോഗി മരിച്ചു

ചണ്ഡീഗഡ്: അപകടത്തിൽ കാലൊടിഞ്ഞ് ആശുപത്രിയിലെത്തിയ രോഗിക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ രോഗി മരിച്ചു. ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാ പിഴവ് മൂലം യുവതിക്കാണ് ജീവൻ നഷ്ടമായത്. ഉത്തർപ്രദേശ് സ്വദേശിനിയായ ഗുഡ്ഡി ദേവിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി.
ജൂലൈ 24 -നാണ് ഗുഡ്ഡി ദേവിക്ക് അപകടമുണ്ടായത്. തുടർന്ന് ഹരിയാനയിലെ പാനിപ്പത്തിലെ ജിടി റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം യുവതിയുടെ ഹൃദയ രക്തക്കുഴലിൽ തടസം കണ്ടെത്തിയെന്നും അതിനാൽ സ്റ്റൻറ് ഇട്ടതായും ആശുപത്രി അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. എന്നാൽ, ശസ്ത്രക്രിയയെ കുറിച്ചോ രോഗത്തെ കുറിച്ചോ ആശുപത്രി അധികൃതർ മുൻകൂറായി തങ്ങളെ അറിയിച്ചില്ലെന്നും ശസ്ത്രക്രിയ്ക്കായുള്ള ആവശ്യമായ രേഖകളിൽ ഒപ്പിട്ടിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
പിന്നാലെ യുവതി മരണപ്പെടുകയായിരുന്നു. ശേഷം മകൻ കുൽദീപ് ആശുപത്രിക്കെതിരെ പരാതി നൽകി. ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങളുടെ ഒപ്പുകൾ ആശുപത്രി അധികൃതർ വ്യാജമായി രേഖപ്പെടുത്തിയെന്നും, ചികിത്സയെക്കുറിച്ച് വിശദീകരണം തേടിയപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും കുൽദീപ് തന്റെ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.










0 comments