വിശ്വാസം മുതലെടുത്ത് വമ്പൻ തട്ടിപ്പ്; സ്വർണക്കടക്കാരൻ കൈക്കലാക്കിയത് ഒരു കോടി രൂപയുടെ സ്വർണം

കടയില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയ ഷഹര്‍നാസ് (സിസിടിവി ദൃശ്യം)
കോഴിക്കോട്: വിശ്വാസം മുതലെടുത്ത് കോഴിക്കോട് കമ്മത്ത് ലൈനിൽ സ്വർണക്കടക്കാരന്റെ വമ്പൻ തട്ടിപ്പ്. പതിനൊന്നോളം സ്വർണക്കടകളിൽ നിന്ന് ഒരു കോടിയിൽ അധികം വിലവരുന്ന സ്വർണാഭരങ്ങൾ കൈക്കലാക്കിയാണ് സ്വർണക്കടക്കാരൻ മുങ്ങിയത്. പറമ്പിൽ ബസാർ സ്വദേശിയും കമ്മത്ത് ലൈൻ നാഷണൽ ജ്വല്ലറിയിലെ ജീവനക്കാരനുമായ ഷഹർനാസാണ് വമ്പൻ തട്ടിപ്പ് നടത്തിയത്.
കടയിൽ വന്ന കസ്റ്റമർക്ക് മോഡൽ കാണിക്കാൻ എന്ന് പറഞ്ഞ് ഇയാൾ മറ്റ് കടകളിൽ നിന്ന് സ്വർണം വാങ്ങിച്ച് കൊണ്ടുപോവുകയായിരുന്നു. അടുത്ത് നിരവധി കടകൾ ഉള്ളതിനാൽ ഇങ്ങനെ കച്ചവടക്കാർ തമ്മിൽ സ്വർണം അങ്ങോട്ടും ഇങ്ങോട്ടും വിശ്വാസത്തിന്റെ പുറത്ത് കൊടുത്തയക്കാറുണ്ട്. കസ്റ്റമറിൽ നിന്നും ഓർഡർ സ്വീകരിച്ച ശേഷം വാങ്ങിയ സ്വർണം തിരിച്ച് നൽകുകയാണ് പതിവ് രീതി. ഈ വിശ്വാസം മുതലെടുത്തായിരുന്നു ഷഹർനാസിന്റെ തട്ടിപ്പ്.
ഇങ്ങനെ കടയിലെത്തി സ്വർണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സ്വർണം വാങ്ങികൊണ്ടുപോയി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു ലഭിക്കാതെ വന്നതോടെ കടയിൽ അന്വേഷിച്ചെത്തി. അപ്പോഴാണ് സമാനമായി 11 കടകളിൽ നിന്നും ഷഹർനാസ് സ്വർണം വാങ്ങി കൊണ്ടുപോയെന്നും തങ്ങൾ തട്ടിപ്പിന് ഇരയായതെന്നും മനസിലായത്. ഷഹർനാസിന്റെ കടയിലുള്ള രണ്ടാമത്തെ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് കൈക്കലാക്കിയ സ്വർണവുമായി ഇയാൾ മുങ്ങിയത്. ഇതോടെ കച്ചവടക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.










0 comments