ബാങ്ക് മാനേജരെ മർദ്ദിച്ച കേസ്:മുൻ എംപി അഴഗിരിയുടെ മകൾ കയൽവിഴി അറസ്റ്റിൽ

ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജരെ മർദ്ദിച്ച കേസിൽ മുൻ കേന്ദ്രമന്ത്രി എം കെ അഴഗിരിയുടെ മകൾ കയൽവിഴി അറസ്റ്റിൽ.ചെന്നൈ ശാസ്ത്രി നഗർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.അന്വേഷണവുമായി സഹകരിക്കണമെന്നും നഗരം വിട്ടുപോകുന്നതിന് മുൻപ് പോലീസിനെ അറിയിക്കണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ബാങ്കിലെ സിസി ടിവി കാമറയിൽ പതിഞ്ഞ മര്‍ദ്ദന ദൃശ്യങ്ങൾ വൈറലായിരുന്നു. ഡി എം കെ അധ്യക്ഷനായിരുന്ന എം കരുണാനിധിയുടെ പേരമകൾ കൂടിയാണ്. യുവതിയുടെ ധാര്‍ഷ്ട്യത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു.
ജൂലൈ 20-ന് ചെന്നൈ അഡയാറിലെ എസ് ബി ഐ എൻആർഐ ബ്രാഞ്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.കെട്ടിടത്തിലെ ലിഫ്റ്റ് കേടായതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ ഹർഷിൻ സിംഗ് ഉന്നയിച്ച പരാതി കേൾക്കാൻ എത്തിയതായിരുന്നു കയൽവിഴി.
ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ കെട്ടിടത്തിന്റെ മെയിന്റനൻസ് പ്രതിനിധികളോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തത് മാനേജർ നേരിട്ട് കയൽവിഴിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. കയൽവിഴി ബാങ്ക് മാനേജരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് കൈ വീശി മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തെത്തി.സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
സംഭവം വിവാദമായതോടെ എസ്‌ബിഐ റീജിയണൽ ബിസിനസ് ഓഫീസ് ചീഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഡയാർ പോലീസ് കയൽവിഴിക്കെതിരെ കേസ് എടുത്തത്.










0 comments