ശീതകാല സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം; 14 ബില്ലുകൾ പരിഗണനയിൽ

parlament
avatar
സ്വന്തം ലേഖകൻ

Published on Dec 01, 2025, 06:00 AM | 2 min read

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ഡിസംബർ 19 വരെയാണ്‌ സമ്മേളനം. ആകെ 15 സിറ്റിങ്‌ മാത്രമാണുള്ളത്‌. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ശീതകാല സമ്മേളനമാണിത്‌. പാർലമെന്റ്‌ സമ്മേളനങ്ങളോടുള്ള സർക്കാരിന്റെ പുച്‌ഛവും അവഹേളനവുമാണ്‌ ഇതിൽ പ്രതിഫലിക്കുന്നതെന്നാണ്‌ പ്രതിപക്ഷ പാർടികളുടെ കുറ്റപ്പെടുത്തൽ.


ആകെ 14 ബില്ലുകളാണ്‌ ശീതകാല സമ്മേളനത്തിൽ പരിഗണിക്കുന്നതിനായി ലിസ്‌റ്റ്‌ ചെയ്‌തിട്ടുള്ളത്‌. ആണവോർജ്ജ മേഖലയിലേക്ക്‌ സ്വകാര്യ കമ്പനികൾക്ക്‌ കൂടി പ്രവേശനം അനുവദിക്കുന്ന ആണവോർജ്ജ ഭേദഗതി ബിൽ‍, ഉന്നതവിദ്യാഭ്യാസ കമീഷൻ ബിൽ, ജൻവിശ്വാസ്‌ ബിൽ, പാപ്പർ ചട്ട ഭേദഗതി ബിൽ, മണിപ്പുർ ജിഎസ്‌ടി ബിൽ, ഇൻഷുറൻസ്‌ ഭേദഗതി ബിൽ, ദേശീയപാത ഭേദഗതി ബിൽ, കോർപ്പറേറ്റ്‌ നിയമ ഭേദഗതി ബിൽ തുടങ്ങിയ ബില്ലുകൾ പരിഗണിക്കും. ചണ്ഡിഗഢിനെ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക്‌ കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബിൽ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനാതി സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും കടുത്ത വിമർശനം ഉയർന്നതിനാൽ ഉപേക്ഷിച്ചു.


തൊഴിലാളിദ്രോഹ ലേബർ കോഡുകൾ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ഏകപക്ഷീയമായി നടപ്പാക്കുന്ന എസ്‌ഐആർ, ഡൽഹി സ്‌-ഫോടനത്തിന്‌ വഴിയൊരുക്കിയ സുരക്ഷാവീഴ്‌ച തുടങ്ങി സുപ്രധാന വിഷയങ്ങളിൽ പ്രത്യേക ചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറാകണമെന്ന്‌ ശീതകാല സമ്മേളനത്തിന്‌ മുന്നോടിയായി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർടികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വ പരിഗണിക്കാമെന്ന ഉറപ്പ്‌ മാത്രമാണ്‌ സർക്കാർ നൽകിയത്‌.


രാജ്യത്തെ തൊഴിലാളിവർഗം പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിൽപരമായ അവകാശങ്ങളാണ്‌ ലേബർ കോഡുകളിലൂടെ കവർന്നെടുത്തതെന്ന്‌ സിപിഐഎം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു. കോർപ്പറേറ്റുകൾക്ക്‌ അനുകൂലമായ ലേബർ കോഡുകൾക്കെതിരായി വലിയ ജനരോഷമാണുയരുന്നത്‌. തൊഴിലാളികളും കർഷകരും രാജ്യവ്യാപകമായി പ്രതിഷേധിച്ചു. ഐക്യത്തോടെയുള്ള കൂടുതൽ പ്രതിഷേധങ്ങൾക്ക്‌ അവർ തയ്യാറെടുക്കുകയാണ്‌. സുപ്രധാനമായ ഇ‍ൗ വിഷയത്തിൽ മറ്റ്‌ നടപടികൾ മാറ്റിവെച്ചുള്ള അടിയന്തര ചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറാകണം.


എസ്‌ഐആർ പ്രക്രിയയുമായി തെരഞ്ഞെടുപ്പ്‌ കമീഷൻ ഏകപക്ഷീയമായി മുന്നോട്ടുപോവുകയാണ്‌. രാഷ്ട്രീയപാർടികളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ്‌ നടപടി. പ്രതിപക്ഷ പാർടികൾ കൂട്ടായി എതിർത്തിട്ടും കമീഷൻ വഴങ്ങുന്നില്ല. കമീഷൻ പ്രവർത്തനം പക്ഷപാതപരമാണ്‌. ജനങ്ങളുടെ പ‍ൗരത്വം പരിശോധിക്കാൻ കമീഷന്‌ അധികാരമില്ല. കമീഷന്റെ സുതാര്യതയില്ലായ്‌മക്കെതിരെ വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്‌. വിഷയത്തിൽ പ്രത്യേക ചർച്ച ആവശ്യമാണ്‌.


ഗുരുതരമായ സുരക്ഷാവീഴ്‌ചയാണ്‌ ഡൽഹി സ്‌ഫോടനത്തിന്‌ വഴിവെച്ചത്‌. പഹൽഗാമിലെ ഭീകരാക്രമണത്തിന്‌ പിന്നാലെയാണ്‌ ഡൽഹി കാർബോംബാക്രമണം. സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം പൂർണപരാജയമാണ്‌. സുരക്ഷാവീഴ്‌ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതെങ്ങനെ സംഭവിച്ചുവെന്ന വിശദീകരിക്കുകയും വേണം. ഇന്ത്യയെ അപമാനിക്കും വിധം യുഎസ്‌ പ്രസിഡന്റ്‌ ഡൊണൾഡ്‌ ട്രംപ്‌ തുടർച്ചയായി പ്രസ്‌താവനകൾ നടത്തുകയാണ്‌. ഓപ്പറേഷൻ സിന്ദൂറിന്റെ കാര്യത്തിൽ എന്താണ്‌ സംഭവിച്ചതെന്ന്‌ സർക്കാർ വ്യക്തമാക്കണം. തൊഴിലില്ലായ്‌മ, ന്യൂനപക്ഷങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണം തുടങ്ങി മറ്റ്‌ സുപ്രധാന വിഷയങ്ങളിലും ചർച്ച ആവശ്യമാണ്‌– ബ്രിട്ടാസ്‌ ആവശ്യപ്പെട്ടു.


തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളെ കുറിച്ച്‌ മറ്റ്‌ പ്രതിപക്ഷ പാർടികളും ചർച്ച ആവശ്യപ്പെട്ടു. കമീഷൻ പ്രവർത്തനത്തെ കുറിച്ച്‌ മാത്രമായി ചർച്ച സാധ്യമല്ലെന്നും തെരഞ്ഞെടുപ്പുകളെ കുറിച്ച്‌ പൊതുവിൽ ചർച്ച പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌, ആരോഗ്യമന്ത്രി ജെ പി നഡ്ഡ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ സർക്കാരിനെ പ്രതിനിധീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home