print edition ആദിവാസികളുടെ അവകാശം നിഷേധിക്കാൻ അനുവദിക്കില്ല

ആദിവാസി അധികാർ രാഷ്‌ട്രീയ മഞ്ച് ഡൽഹി ഷഹീദി പാർക്കിനുമുന്നിൽ നടത്തിയ പ്രകടനം ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: ആദിവാസി അധികാർ രാഷ്‌ട്രീയ മഞ്ചിന്റെ (എഎആർഎം) ദേശീയ കൺവെൻഷന് റാലിയോടെ സമാപനം. ആദിവാസികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടന്ന കൺവൻഷന്റെ ഭാഗമായുള്ള റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. 16 സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് കൺവൻഷനിൽ പ്രതിനിധികളായത്.
ഡൽഹി ഗേറ്റിന് സമീപമുള്ള ഷഹീദി പാർക്കിൽ നടന്ന റാലിയിൽ എഎആർഎം ചെയർമാൻ ജിതേന്ദ്ര ചൗധരി, കൺവീനർ പുലിൻ ബാസ്‌കി, മുതിര്‍ന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് എന്നിവർ പങ്കാളികളായി. സ്വകാര്യ മേഖലയിലുൾപ്പെടെ ആദിവാസി ജനസംഖ്യയ്‌ക്ക് ആനുപാതികമായ സംവരണം ഉറപ്പാക്കുക, ഒഴിവുള്ള എല്ലാ തസ്തികകളും ഉടൻ നികത്തുക, ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം വർധിപ്പിക്കുക, ഭരണഘടനയിലെ അഞ്ചാം ഷെഡ്യൂളും പിഇഎസ്‌എഎ നിയമവും കാര്യക്ഷമമായി നടപ്പിലാക്കുക, വനാവകാശ നിയമം അട്ടിമറിക്കുന്ന സർക്കാർ നിർദേശങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു റാലി. ഇൗ ആവശ്യങ്ങളടങ്ങിയ നിവേദനം കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
ആദിവാസി സമൂഹങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് നാല് സെഷനുകളിലായി കൺവൻഷൻ ചർച്ച ചെയ്തു.
വനാവകാശ നിയമം അട്ടിമറിക്കലും കുടിയൊഴിപ്പിക്കലും, സംവരണവും തൊഴിൽ ലഭിക്കാനുള്ള അവകാശവും, വിദ്യാഭ്യാസ അവകാശത്തിൽ നിന്നുള്ള ഒഴിവാക്കൽ, ആദിവാസി സംസ്‌കാരം, വ്യക്തിത്വം, വിശ്വാസങ്ങൾ എന്നിവയ്‌ക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് കൺവൻഷൻ ചർച്ച ചെയ്തത്. ഇൗ നാല് വിഷയങ്ങളിലും സ്വീകരിക്കേണ്ട നയ, സമര പരിപാടികൾ കൺവൻഷൻ അംഗീകരിച്ചു.










0 comments