ആസിഡ് ആക്രമണം: ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിക്കൂടേയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ആസിഡ് ആക്രമണത്തിന് ഇരകളായവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ പ്രതികളുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശനനടപടികൾക്ക് ശുപാർശ ചെയ്‌ത് സുപ്രീംകോടതി. ഇരകളുടെ സാമ്പത്തിക പുനരധിവാസം കൂടുതൽ ഫലപ്രദമാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ നൽകുന്ന കുറഞ്ഞ തുകയായ മൂന്ന് ലക്ഷം രൂപ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കും പുനരധിവാസത്തിനും ഒന്നുമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ തടയാൻ അസാധാരണമാംവിധം കഠിനമായ ശിക്ഷകൾ തന്നെ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
2009ൽ ആസിഡ് ആക്രമണത്തിന് ഇരയായ ഷഹീൻ മാലിക് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 16 വർഷമായി താൻ നീതിക്കായി പോരാടുകയാണെന്നും എന്നാൽ കീഴ്ക്കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടുവെന്നും ഷഹീൻ കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ കേസ് വാദിക്കാൻ ഏറ്റവും മികച്ച അഭിഭാഷകനെ ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അവർക്ക് ഉറപ്പുനൽകി.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആസിഡ് ആക്രമണങ്ങളുടെ വർഷം തിരിച്ചുള്ള പട്ടിക സമർപ്പിക്കാനും കോടതി നിർദേശിച്ചു. എത്ര കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു, എത്ര കേസുകൾ കെട്ടിക്കിടക്കുന്നു തുടങ്ങിയ വിവരങ്ങളും, ഇരകളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, വിവാഹ പദവി എന്നിവയടക്കമുള്ള വിവരങ്ങളും നൽകാൻ കോടതി ആവശ്യപ്പെട്ടു.










0 comments