print edition ബംഗാൾ കത്തുന്നു

കൊൽക്കത്ത: ബിജെപി അധികാരം പിടിച്ചതുമുതൽ പശ്‌ചിമ ബംഗാളിൽ തുടങ്ങിയ അക്രമപരമ്പരകൾ നിലയ്‌ക്കുന്നില്ല. ബിജെപിയുടെ മുഖ്യമന്ത്രി മുഖമായ സുവേന്ദു അധികാരിയുടെ പി എ ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാഴാഴ്‌ച നിരവധി സ്ഥലങ്ങളിൽ തൃണമൂൽ ഓഫീസുകൾ തല്ലിത്തകർക്കുകയും പിടിച്ചെടുക്കുകയുംചെയ്‌തു.
സ്ഥാപനങ്ങൾക്കുനേരെയും ആക്രമണമുണ്ടായി.
ഹൗറ, നോർത്ത് 24 പർഗാനാസ് ജില്ലകളിലും ഉത്തര ബംഗാളിലുമാണ് വ്യാപകമായ അക്രമവും കൈയേറ്റവും അരങ്ങേറുന്നത്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ ബോംബാക്രമണത്തിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. നാനൂറിലേറെ പേരെ അറസ്റ്റ്ചെയ്‍തു.
പരാജയം അംഗീകരിക്കാൻ മമത ബാനർജി വിസമ്മതിച്ചതോടെ അനിശ്‌ചിതത്വത്തിലായ സംസ്ഥാനത്തെ സ്ഥിതിഗതികൾ ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തോടെ കൂടുതൽ സങ്കീർണമായി. ബിജെപി പ്രവർത്തകർ ജയ്‍ശ്രീറാം വിളികളോടെ തെരുവുകളിൽ അഴിഞ്ഞാടുകയാണ്.
രഥിന്റെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് നിഗമനം. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ചതായി സംശയിക്കുന്ന ബൈക്ക് സംഭവം നടന്ന സ്ഥലത്തിന് നാല് കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെടുത്തു. അതേസമയം കോടതി നിരീക്ഷണത്തിൽ സംഭവത്തെക്കുറിച്ച് നിഷ്‍പക്ഷമായ സിബിഐ അന്വേഷണം നടത്തണമെന്ന് തൃണമൂൽ ആവശ്യപ്പെട്ടു.
നിയമസഭ പിരിച്ചുവിട്ടു
തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് മമതാ ബാനർജി മുഖ്യമന്ത്രി പദവിയിൽനിന്ന് രാജിവയ്‍ക്കാതെ തുടരുന്നതിനിടെ നിയമസഭ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി ഉത്തരവിറക്കി.
ഭരണഘടന പ്രകാരം തന്നിൽ നിക്ഷിപ്‌തമായ അധികാരങ്ങൾ ഉപയോഗിച്ച് നിയമസഭ വ്യാഴാഴ്‌ച മുതൽ പിരിച്ചുവിടുകയാണെന്ന് ഉത്തരവിൽ പറയുന്നു. നിയമസഭയുടെ കാലാവധി വ്യാഴാഴ്‌ച അവസാനിച്ചു.










0 comments