print edition ഇഡിയുടെ റിട്ടിനെതിരെ ബംഗാള്‍ സർക്കാരും സുപ്രീംകോടതിയിൽ

ന്യൂഡൽഹി
ഐപിഎസി (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) ഓഫീസിലെ റെയ്‌ഡ് തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഇഡി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ മറുപടി സത്യവാങ്‌മൂലം സമർപ്പിച്ചു.
ഇഡിക്ക് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യാൻ മൗലികമായി അവകാശമില്ലെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇഡിക്ക് റിട്ട് സമർപ്പിക്കാനുള്ള അധികാരമുണ്ടോ എന്ന് വാദിച്ച് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യതയ്‌ക്കുള്ള അവകാശത്തിൽ ലംഘനമുണ്ടായി എന്നും പശ്ചിമ ബംഗാൾ സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.
കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള റെയ്‌ഡിനിടെ മമതാ ബാനർജിയും സംഘവും ഐ–പിഎസി ഓഫീസിലെത്തിയെന്നും ചില ഫയലുകൾ എടുത്തുകൊണ്ടുപോയെന്നും ആരോപിച്ചാണ് ഇഡിയുടെ റിട്ട് ഹര്‍ജി നല്‍കിയത്.











0 comments