ഡോളറിനെതിരെ രൂപയ്ക്ക് കനത്ത തിരിച്ചടി; ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യൻ കറൻസി

പ്രതീകാത്മക എഐ ചിത്രം
മുംബൈ : യുഎസ് - ഇറാൻ സൈനിക സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചതോടെ ഇന്ത്യൻ രൂപയ്ക്ക് കനത്ത തിരിച്ചടി. തിങ്കളാഴ്ച ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കെത്തി. യുഎസും ഇറാനും പരസ്പരം നടത്തിയ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതാണ് ആഗോള സാമ്പത്തിക വിപണിയിൽ ആശങ്ക വർധിപ്പിച്ചത്. മുൻ സെഷനിലെ ക്ലോസിംഗിൽ നിന്ന് 0.3 ശതമാനം നഷ്ടം നേരിട്ട രൂപ വ്യാപാരത്തിനിടയിൽ 95.85 വരെ താഴ്ന്ന ശേഷം ഒടുവിൽ ഡോളറിനെതിരെ 95.62 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം കാരണം വിതരണം തടസപ്പെടുമെന്ന ഭീതിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 3 ശതമാനം ഉയർന്ന് ബാരലിന് 78 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഊർജ ഇറക്കുമതിക്കാരായ ഇന്ത്യയെ സംബന്ധിച്ച് എണ്ണവിലയിലുണ്ടാകുന്ന ഇത്തരം കുതിച്ചുചാട്ടം കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കാനും കാരണമാകും.
ഇതിനുപുറമെ രാജ്യത്തെ ചരക്ക് കയറ്റുമതി പ്രതിസന്ധിയിലായതോടെ ജൂൺ മാസത്തിലെ വ്യാപാര കമ്മി 30.43 ബില്യൺ ഡോളറായി ഉയർന്നതും വിപണിയിൽ ആശങ്ക പടർത്തുന്നുണ്ട്. വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന ഉപഭോക്തൃ പണപ്പെരുപ്പ സൂചിക നിരക്കുകൾ ഉയർന്നേക്കുമെന്ന സൂചനകളും രൂപയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ റിസർവ് ബാങ്ക് പലിശനിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായേക്കാം.










0 comments