അഡ്ഹോക് കമ്മിറ്റിക്കെതിരായ ഹർജി: അൻസിബയെ കക്ഷിചേർക്കരുതെന്ന് ശ്വേത മേനോൻ

അന്‍സിബ ഹസന്‍, ശ്വേത മേനോന്‍
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിക്കെതിരെയുള്ള ഹര്‍ജിയില്‍ അന്‍സിബ ഹസനെ കക്ഷിചേര്‍ക്കുന്നതിനെ എതിര്‍ത്ത് ശ്വേത മേനോന്‍. ഇതിൽ വിശദീകരണം നൽകാൻ ശ്വേതയോട് എറണാകുളം മുന്‍സിഫ് കോടതി നിർദേശിച്ചു. ഹർജി നിലനിൽക്കില്ലെന്ന് കോടതിയെ അറിയിച്ച നടൻ രമേഷ് പിഷാരടിയും വിശദീകരണം നൽകണം. കേസ് പരിഗണിക്കുന്നത് 27ലേക്ക് മാറ്റി.
ശ്വേതയുടെ ഹർജി നിലനില്‍ക്കുന്നതല്ലെന്ന് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കവെ രമേഷ് പിഷാരടി കോടതിയെ അറിയിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ നിർദേശിച്ചത്. അന്തിമ ഉത്തരവ് പറയുന്നതിനുമുന്പ് തന്റെ വാദംകൂടി കേള്‍ക്കണമെന്നും അഡ്‌ഹോക് കമ്മിറ്റിയെ വിലക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നുമാണ് അന്‍സിബയുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി കക്ഷിചേരാനുള്ള അൻസിബയുടെ അപേക്ഷയെയാണ് ശ്വേത മേനോന്‍ എതിര്‍ത്തത്.
അമ്മ പ്രസിഡന്റായിരുന്ന ശ്വേതയുടെ രാജി പ്രഖ്യാപനത്തെ തുടർന്നാണ് രമേഷ് പിഷാരടി കൺവീനറായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ, ഇതിനെതിരെ ശ്വേത കോടതിയെ സമീപിച്ചതോടെ കമ്മിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി വിലക്കി രമേഷ് പിഷാരടിക്ക് നോട്ടീസ് അയച്ചു. ഇതിനിടെ, കേസിൽ കക്ഷിചേരാൻ അൻസിബയും കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തേ, അഡ്‌ഹോക് കമ്മിറ്റിയെ കോടതി വിലക്കിയതിനു പിന്നാലെ രമേഷ് പിഷാരടി കൺവീനർസ്ഥാനം രാജിവച്ചിരുന്നു.










0 comments