കാമുകിയെ കുത്തിക്കൊന്നു; പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി യുവ എൻജിനീയർ ജീവനൊടുക്കി

പ്രതീകാത്മക ചിത്രം
ഛണ്ഡീഗഡ്: കാമുകിയെ കുത്തികൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുന്നിൽ ചാടി യുവ എൻജിനീയർ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശിയായ ശ്രേഷ്ഠ് മാലിക് (25), ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിനി ഇഷാര അയൂബി (25) എന്നിവരാണ് മരിച്ചത്. ഇഷാരയെ ഫോണിൽ കിട്ടാതെ വന്നതോടെ ഓഫീസിൽ തിരക്കി. എന്നാൽ ഓഫീസിലും എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഷാരയുടെ കൊലപാതകം പുറത്തറിഞ്ഞത്.
യുവതിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഗുരുഗ്രാം സെക്ടർ-55 ലുള്ള ശ്രേഷ്ഠ് മാലിക്കിന്റെ താമസസ്ഥലത്തുണ്ടെന്ന് കണ്ടെത്തി. പൊലീസ് എത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇഷാരയെ കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ഒന്നിലധികം തവണ കുത്തേറ്റ നിലയിലായിരുന്നു.
ശേഷം നടത്തിയ അന്വേഷണത്തിലാണ് ശ്രേഷ്ഠ് മാലിക്കിനെ സമീപത്തെ റെയിൽവേ സ്റ്റേഷന് സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെടുത്ത മൃതദേഹം മധ്യഭാഗത്തുനിന്നും രണ്ടായി മുറിഞ്ഞ നിലയിലായിരുന്നു. സംഭവം നടക്കുന്നതിനു മൂന്ന് ദിവസം മുൻപാണ് ഇഷാര, ശ്രേഷ്ഠ് മാലിക്കിന്റെ പേയിങ് ഗസ്റ്റ് മുറിയിലേക്ക് താമസം മാറിയതെന്ന് പൊലീസ് പറഞ്ഞു. എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സെക്ടർ-56 സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ മനോജ് കുമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.










0 comments