print edition ബിജെപി സർക്കാർ നീക്കത്തിൽ പ്രതിഷേധം; ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ പ്രകോപനം തീവ്രമാക്കുന്ന സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും വന്ദേമാതരം നിർബന്ധമാക്കിയിരുന്നു.
അസംബ്ലിയിൽ വന്ദേമാതരം ആലപിക്കണമെന്നാണ് മദ്രസ വിദ്യാഭ്യാസ ഡയറക്‌ട്രേറ്റിന്റെ ഉത്തരവ്. സർക്കാർ എയ്ഡഡ്, അൺ എയ്‌ഡഡ് മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിർദേശം ബാധകം.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശപ്രകാരം വന്ദേമാതരം പൂർണമായിട്ടാകും ആലപിക്കുക. അപരമതവിദ്വേഷത്തിന്റെ അംശങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ദേശീയപ്രസ്ഥാനവും ഭരണഘടനാ നിർമാണസഭയും നിരസിച്ച ഭാഗങ്ങൾ ഉൾപ്പെടെ ആലപിക്കേണ്ടിവരും.
വന്ദേമാതരത്തിലെ ചില വരികൾ ഏകദൈവ വിശ്വാസത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി ചില സംഘടനകൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുമുന്പ് ഒഴിവാക്കിയ ചരണങ്ങൾ ഉൾപ്പെടുത്തി വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായിരുന്നു.
പ്രതികരണ വിലക്ക്
മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽനിന്ന് ബംഗാളിലെ സർക്കാർ ജീവനക്കാരെയും പൊലീസുകാരെയും വിലക്കി. ഉത്തരവില്ലാതെ, ജീവനക്കാർ മാധ്യമങ്ങളുമായി നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുന്നതും രേഖയോ വിവരമോ കൈമാറുന്നതും വിലക്കി.
ഇതോടൊപ്പം സർക്കാർ ജീവനക്കാർ ആനുകാലികങ്ങളിലോ മാധ്യമങ്ങളിലോ എഴുതുന്നതിനും വിലക്കുണ്ടെന്ന റിപ്പോർട്ടുണ്ട്. സർക്കാരിനെതിരായ എതിർസ്വരങ്ങളും വിമർശങ്ങളും ഒഴിവാക്കാനുള്ള നീക്കമാണെന്ന വിമർശം ശക്തമാണ്. ഉത്തരവിനെതിരെ വൻ പ്രതിഷേധമുയർന്നു.










0 comments