വോട്ടെണ്ണാൻ ടോട്ടലൈസർ മെഷീൻ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം

സ്വന്തം ലേഖകൻ
Published on Sep 02, 2026, 01:58 AM | 1 min read
ന്യൂഡൽഹി : ഇവിഎം മെഷീനിലെ വോട്ട് ബൂത്തുകളിൽ വെവ്വേറെ എണ്ണുന്നതിന് പകരം ഒരുമിച്ചെണ്ണി ഫലം പ്രഖ്യാപിക്കാൻ കഴിയുന്ന ടോട്ടലൈസർ മെഷീൻ ഉപയോഗിക്കുന്നതിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ അഭിപ്രായം കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നും അത് പരിഗണിച്ച ശേഷം അന്തിമ തീരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
വോട്ടിങ് പാറ്റേണുകൾ രഹസ്യമാക്കിവെച്ച് ബൂത്തുകളിലെ വോട്ടർമാരെ തിരിച്ചറിയുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് നിർദേശം. ടോട്ടലൈസർ മെഷീൻ ഉപയോഗിച്ചാൽ ബൂത്തുതിരിച്ചുള്ള ഫലം അറിയാൻ മാർഗമുണ്ടാകില്ല.
ടോട്ടലൈസർ മെഷീൻ ഉപയോഗിക്കുന്നതിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനായി ഹാജരായ ദാമ ശേഷാദ്രി നായിഡു പറഞ്ഞു. തർക്കമുണ്ടായാൽ വിവിപാറ്റുകൾ ഉപയോഗിച്ച് ക്രോസ്-ചെക്ക് ചെയ്യാന്‍ പ്രയാസം നേരിടും. കമീഷൻ വിളിച്ച യോഗത്തിൽ പകുതിയോളം ദേശീയ പാർടികളും 68 ശതമാനം പ്രാദേശിക പാർടികളും ടോട്ടലൈസർ മെഷീനെ എതിർത്തുവെന്നും നായിഡു പറഞ്ഞു.










0 comments