print edition രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ്: ‘വിക്രം 1’ വിക്ഷേപണം വിജയകരം

"വിക്രം 1' ബഹിരാകാശത്തേക്ക് കുതിക്കുന്നു
ശ്രീഹരിക്കോട്ട : രാജ്യത്താദ്യമായി സ്വകാര്യ സ്‌റ്റാർട്ടപ്പ് വികസിപ്പിച്ച റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപണത്തിന് തൊട്ടുമുമ്പ് കൗണ്ട്‌ഡൗൺ നിർത്തിവയ്‌ക്കേണ്ടി വന്നെങ്കിലും ‘വിക്രം 1’ ലക്ഷ്യംകണ്ടു. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയറോസ്പേസ് വികസിപ്പിച്ച റോക്കറ്റ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിൽനിന്നാണ് വിക്ഷേപിച്ചത്. ശനി രാവിലെ 11. 30 നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇതിനനുസരിച്ച് കൗണ്ട്‌ഡൗണും ആരംഭിച്ചു. റോക്കറ്റ് ഒന്നാമത്തെ വിക്ഷേപണത്തറയിൽനിന്ന് കുതിക്കാൻ 4.59 മിനിട്ട് ബാക്കി നിൽക്കേ, ടെലിമെട്രി സംവിധാനത്തിൽ തകരാർ കണ്ടതിനെത്തുടർന്ന് കൗണ്ട്‌ഡൗൺ അടിയന്തരമായി നിർത്തിവച്ചു. വിക്ഷേപണം അരമണിക്കൂർ നീട്ടി. തകരാർ പരിഹിരിച്ച് 12.05 ഓടെ വിക്ഷേപിച്ചു.
പൂർണമായി ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റ് പതിനാറാം മിനിട്ടിൽ 453 കിലോമീറ്റർ ഉയരത്തിലുള്ള ഭൗമഭ്രമണപഥത്തിലെത്തി. സ്‌കൈറൂട്ടിന്റെ സ്‌കോപ്പ്, ഗ്രഹാം സ്‌പേയ്‌സിന്റെ സോളാരാസ്, കോസ്‌മോസെർവ് സ്‌പേയ്‌സിന്റെ എംബ്രേസ് റോബോട്ടിക്ക് ആം, ഡിക്യൂബിഡിന്റെ നാനോ ഉപഗ്രഹം എന്നീ പരീക്ഷണ പേടകങ്ങളെ റോക്കറ്റ് ഭ്രമപണപഥത്തിലെത്തിച്ചു. സി വി രാമൻ, വിക്രം സാരാഭായ്, എപിജെ അബദുൾകലാം എന്നിവരുടെ ചെറു ശിൽപങ്ങളും ഉണ്ടായിരുന്നു. ചെറു ഉപഗ്രഹങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് രൂപകൽപന ചെയ്‌ത ‘കുഞ്ഞൻ’ റോക്കറ്റിന് 24 മീറ്റർ ഉയരുമുണ്ട്.
ഐഎസ്‌ആർഒയുടെ അടിസ്ഥാനസൗകര്യങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തിയായിരുന്നു വിക്ഷേപണം. ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ, മുൻ ചെയർമാന്മാരായ ഡോ. എസ് സോമനാഥ്, ഡോ. എ എസ് കിരൺകുമാർ, കെ രാധാകൃഷ്‌ണൻ, ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല തുടങ്ങിയവർ സന്നിഹിതരായി. തുടർച്ചയായ വിക്ഷേപണത്തിനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സ്‌കൈറൂട്ട് സിഇഒ പവൻകുമാർ ചന്ദന, ചീഫ് ഓപറേറ്റിങ് ഓഫീസർ എൻ ഭരത് ദക്ക എന്നിവർ പറഞ്ഞു. ഇരുവരും തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽനിന്ന് രാജിവച്ചശേഷമാണ് സ്വകാര്യ സംരംഭം തുടങ്ങിയത്.









0 comments