print edition മോദി ഭരണത്തിൽ ജീവനൊടുക്കിയത് 5 ലക്ഷം പേർ: വിജൂ കൃഷ്ണൻ

ന‍്യൂഡൽഹി: കേന്ദ്രസർക്കാർ സൃഷ്ടിച്ച പ്രതിസന്ധി മൂലം കഴിഞ്ഞ 12 വർഷത്തിനിടെ, സർക്കാർ കണക്കുപ്രകാരം കർഷകർ, കർഷകത്തൊഴിലാളികൾ, ദിവസക്കൂലിക്കാർ എന്നിങ്ങനെ അഞ്ച് ലക്ഷം പേർ ആത്മഹത്യ ചെയ്‌തെന്ന് അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ് വിജൂ കൃഷ്ണൻ.
കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും സംഘടിപ്പിച്ച ദേശീയ കൺവൻഷനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വർഷമായി നരേന്ദ്ര മോദിയും ബിജെപിയുമാണ് രാജ്യം ഭരിക്കുന്നത്. ഇക്കാലയളവിൽ രാജ്യത്തെ കർഷകർ, തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ദുരിതത്തിലാണ്.
അമേരിക്കയോടും ഡോണൾഡ് ട്രംപിനോടും കീഴടങ്ങി നരേന്ദ്ര മോദി ഒപ്പുവെക്കുന്ന വാണിജ്യ കരാർ കർഷകരുടെ ഭാവി ഇല്ലാതാക്കും. യുഎസിൽ വൻകിട കർഷകരാണുള്ളത്. ശരാശരി ഒരു കർഷകന്റെ കൈവശം 470 ഏക്കർ ഭൂമിയുണ്ട്. എന്നാൽ, ഇന്ത്യയിലെ 86 ശതമാനം കർഷകർക്കും അഞ്ച് ഏക്കറിൽ താഴെ മാത്രമാണ് ഭൂമിയുള്ളത്.
അവിടെ ഒരു കർഷകന് ശരാശരി 22 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്നു. ഇന്ത്യയിലെ കർഷകന് എല്ലാ സബ്‌സിഡികളും ചേർത്ത് ലഭിക്കുന്നത് കേവലം 34,000 രൂപ മാത്രം. യുഎസിൽ നിന്നുള്ള പരുത്തി, ധാന്യം, പയറുവർഗങ്ങൾ, ആപ്പിൾ തുടങ്ങിയ പഴങ്ങൾ എന്നിവ സ്വതന്ത്ര്യ വ്യാപാര കരാർ വഴി ഇന്ത്യയിലെത്തും. അതോടെ ഇന്ത്യയിലെ കർഷകർ പ്രതിസന്ധിയിലാവും.
ന്യൂസിലൻഡുമായും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടുന്നു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ലിറ്ററിന് 26 രൂപയ്ക്ക് പാൽ ഇന്ത്യയിത്തിയാൽ നമ്മുടെ ക്ഷീരകർഷകർ എന്ത് ചെയ്യും. കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണെന്നും വിജൂ കൃഷ്ണൻ പറഞ്ഞു.










0 comments