print edition മുണ്ടക്കൈ ദുരന്തത്തിന് രണ്ടാണ്ട്; ഇവിടെ പ്രാണൻ ചിരിക്കുന്നു

പുഞ്ചിരിപ്പൂക്കളേ... കൽപ്പറ്റ ടൗൺഷിപ്പിലെ വീടിനുമുമ്പിൽ മകൻ ഋതുവിനെ താലോലിക്കുന്ന അമ്മ സിന്ധു|ഫോട്ടോ: എം എ ശിവപ്രസാദ്
കൽപ്പറ്റ: കുഞ്ഞു ഋതുവിന്റെ കളിചിരിയാണ് ടൗൺഷിപ്പിലെ വീടുനിറയെ. പൊന്നോമനയെ കെട്ടിപ്പിടിച്ച് ഓർമകളിൽ സഞ്ചരിക്കുമ്പോൾ സിന്ധുവിന്റെ കാതുകളിൽ 2024 ജൂലൈ 30ന് പുലർച്ചയിലെ ഉരുളിന്റെ മുഴക്കമുണ്ട്. എല്ലാം മറികടന്ന് രണ്ടാംവയസിലേക്ക് കടക്കുന്ന ഋതുവിന്റെ കുറുമ്പിന് പിന്നാലെയാണ് കുടുംബം.
രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമനയെ ഗർഭപാത്രത്തിൽചുമന്ന് ചൂരൽമലയിറങ്ങിയ സിന്ധു ടൗൺഷിപ്പിലെ സ്‌നേഹക്കൂട്ടിൽ ഒരുമാസം പിന്നിടുന്നു. അമ്മ സരോജനിയും ഭർത്താവ് രാമചന്ദ്രനും കൂടെയുണ്ട്. ‘ഉറ്റവരും സ്വപ്‌നങ്ങളുമെല്ലാം കൈവിട്ടുപോയെന്ന് കരുതിയിടത്തുനിന്നാണ് ജീവിതം തിരിച്ചുപിടിച്ചത്.
ചൂരൽമല പാലത്തോട് ചേർന്നുള്ള ലയം പൂർണമായും ഉരുളെടുത്തിരുന്നു. അപകടമുണ്ടാകുംമുമ്പ് വില്ലേജ് റോഡിലെ മാമന്റെ വീട്ടിലേക്ക് മാറിയതുകൊണ്ടാണ് ജീവൻ ബാക്കിയായത്. മൃതദേഹങ്ങളും കല്ലും മണ്ണും പാറക്കൂട്ടങ്ങളും നിറഞ്ഞ് വില്ലേജ് റോഡും ഒറ്റപ്പെട്ടു. ഉച്ചവരെയും ചൂരൽമലയ്‌ക്കുള്ളിൽ കഴിഞ്ഞു. ചെളിമൂടിയ മൃതദേഹങ്ങൾ കടന്ന് ആശുപത്രിയിലെത്തുന്പോൾ ഗർഭപാത്രത്തിൽ കുട്ടിക്ക് അനക്കമില്ല.
അടിയന്തരചികിത്സയും പരിചരണവും ലഭിച്ചതാണ് രക്ഷയായത്. എസ്റ്റേറ്റ് ലയത്തിൽ കഴിഞ്ഞ ഞങ്ങൾക്ക് ആഗ്രഹിക്കാൻ കഴിയാത്ത വീട് സർക്കാർ സമ്മാനിച്ചു’–സിന്ധുവിന്റെ വാക്കുകളിൽ അതിജീവനാനുഭവം മുഴുവനുണ്ട്. ടൗൺഷിപ്പിൽ താമസം ആരംഭിച്ചവരെല്ലാം ആഗ്രഹിച്ചതിലും മികച്ച പുനരധിവാസം ലഭിച്ച സന്തോഷത്തിലാണ്.
നിർമാണം തുടങ്ങി 320-–ാം ദിനം ഒന്നാംഘട്ടമായി എൽഡിഎഫ് സർക്കാർ 178 കുടുംബങ്ങൾക്ക് ഏഴ് സെന്റ് ഭൂമിയും വീടും നൽകി. 64.47 ഹെക്‌ടറിൽ നിർമിക്കുന്ന 410 വീടുകളിൽ 308 വീടിന്റെ വാർപ്പും ഒന്നാംഘട്ടം ഉദ്‌ഘാടനംചെയ്യുന്പോൾ പൂർത്തി യാക്കി.
വീടുകൾക്ക് പുറമെ കമ്യൂണിറ്റി സെന്റർ, പൊതുമാർക്കറ്റ്, ആരോഗ്യകേന്ദ്രം, അങ്കണവാടി, ഉരുൾ സ്‌മാരകം, ദുരന്ത നിവാരണ കേന്ദ്രം, ഓപ്പൺഎയർ തിയറ്റർ, പാർക്ക്, ഫുട്ബാൾ ഗ്രൗണ്ട് തുടങ്ങിയവയും 299 കോടിരൂപയുടെ ഇപിസി കരാറിൽ എൽഡിഎഫ് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.









0 comments