നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര മേഖലയിലെ അതികായൻ കെ ഭാഗ്യരാജ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു.
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ കൃഷ്ണസ്വാമി - അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് ജനനം.
തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ തമിഴ് സിനിമയിൽ സജീവമായിരുന്നു. കുടുംബബന്ധങ്ങളും ഹാസ്യവും കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ കഥകൾ ഏറെ ജനപ്രീതി നേടിയിരുന്നു. തമിഴിനു പുറമേ തെലുങ്ക്, ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും പ്രവർത്തിച്ചിട്ടുണ്ട്. മിസ്റ്റർ മരുമകൻ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു.
ഭാരതിരാജയുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് കരിയർ ആരംഭിച്ചത്. ഭാരതിരാജയുടെ '16 വയതിനിലെ' (1977) എന്ന ചിത്രത്തിലൂടെ ചെറിയ വേഷത്തിൽ തുടങ്ങി, രണ്ട് വർഷത്തിന് ശേഷം സംവിധായകനായി. 'സുവർ ഇല്ലാത്ത ചിത്തിരങ്കൽ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. 25 സിനിമകൾ സംവിധാനം ചെയ്തു.
നടി പ്രവീണ (1983-ൽ അന്തരിച്ചു) ആണ് ആദ്യ ഭാര്യ. പിന്നീട് നടി പൂർണിമ ജയറാമിനെ 1984ൽ വിവാഹം ചെയ്തു. ശരണ്യ, ശന്തനു എന്നിവർ മക്കളാണ്.










0 comments