print edition വിബിജിആർഎഎംജി; തൊഴിൽദിനങ്ങൾ 50 ശതമാനം ഇടിഞ്ഞു

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി– ജിആർഎ എംജി പദ്ധതിയിൽ തൊഴിൽദിനങ്ങളിൽ വൻകുറവ്. ഒൗദ്യോഗിക കണക്കു പ്രകാരം ജൂലൈയിൽ വിബി–ജിആർഎ എംജി പദ്ധതിപ്രകാരം ഗുണഭോക്താക്കൾക്ക് ആകെ 7.67 കോടി തൊഴിൽദിനങ്ങളാണ് ലഭിച്ചത്.
എന്നാൽ, 2025 ജൂലൈയിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആകെ 15.33 കോടി തൊഴിൽദിനങ്ങളുണ്ടായിരുന്നു. അതായത്, പുതിയ പദ്ധതി പ്രകാരം ആദ്യമാസത്തിൽ 7.66 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു. 49.94 ശതമാനത്തിന്റെ ഇടിവ്.
ഓരോ വർഷം കഴിയുംതോറും തൊഴിൽദിനങ്ങൾ കുറഞ്ഞുവരികയാണ്. 2023 ജൂലൈയിൽ സൃഷ്ടിക്കപ്പെട്ടത് 27.14 കോടി തൊഴിൽദിനങ്ങളാണ്. 2024ൽ ഇത് 20.3 കോടിയായി കുറഞ്ഞു. പദ്ധതി പ്രയോജനപ്പെടുത്തിയ കുടുംബങ്ങളുടെ എണ്ണത്തിലും വൻ ഇടിവുണ്ടായി. ജൂലൈയിൽ 68.94 ലക്ഷം കുടുംബങ്ങളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 1.42 കോടിയായിരുന്നു.
അതായത്, 51.45 ശതമാനത്തിന്റെ ഇടിവ്. അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ആകെ തൊഴിൽ ദിനങ്ങളിലും കുടുംബങ്ങളുടെ എണ്ണത്തിലും ഇത്രയും വലിയ ഇടിവുണ്ടാവുന്നത്. പഴയ പദ്ധതി പ്രകാരം തൊഴിലാളികൾ ആവശ്യപ്പെട്ടാൽ തൊഴിൽ നൽകാൻ സർക്കാർ നിർബന്ധിതരായിരുന്നു. ഇൗ വ്യവസ്ഥ ഇല്ലാതാക്കിയാണ് പുതിയ പദ്ധതി കൊണ്ടുവന്നത്.
തൊഴിൽദിനങ്ങൾ കുറയുന്നത് ഗ്രാമീണ സന്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും.രാജ്യത്തെ പകുതിയോളം ജില്ലകളിൽ ജൂൺ ഒന്നുമുതൽ ആഗസ്‌ത് മൂന്നുവരെ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഴ കുറയുന്നത് കൃഷിപ്പണിയെ ബാധിക്കുന്നതോടെ കർഷകത്തൊഴിലാളികൾക്ക് വരുമാനം ഇല്ലാതാകും. ഇൗ സമയത്ത് തൊഴിലുറപ്പ് ജോലികൾ കൂടുതൽ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ പുതിയ പദ്ധതി വന്നതോടെ തൊഴിലാളിയുടെ ആ പ്രതീക്ഷയും അസ്‌തമിച്ചു.










0 comments