Deshabhimani

വാഴ്‌വേ പോരാട്ടം: ഭാഗം രണ്ട്‌

പഞ്ചമി ഭൂമിയിലെ കണ്ണീർ

vazhve porattam 2 COVER
avatar
വൈഷ്‌ണവ്‌ ബാബു

Published on Mar 13, 2025, 03:07 PM | 2 min read

ന്ദവാസിയിലെ തെല്ലാർ പൊലീസ്‌ സ്റ്റേഷനിൽ കരിഞ്ഞുണങ്ങിയ ഉഴുന്ന്‌ ചെടികളുമായി മൂന്ന്‌ ദളിത്‌ കർഷകരെത്തി. ‘ഞങ്ങളുടെ അഞ്ചര ഏക്കർ കൃഷിയിടം വിഷം തളിച്ച്‌ കരിച്ചുകളഞ്ഞു. തടയാൻ പോയപ്പോൾ ക്രൂരമായി ആക്രമിച്ചു. വിഷം തളിച്ചവർക്കെതിരെ കേസെടുക്കണം, ഞങ്ങൾക്ക്‌ നഷ്ടപരിഹാരം ലഭിക്കണം’. കർഷകരുടെ പരാതികേട്ട പൊലീസുകാരുടെ മുഖത്ത്‌ പുച്ഛമായിരുന്നു.


എം സുകുമാർ, വി അണ്ണാമലൈ, എം തിലകരാജ്‌ എന്നീ കർഷകർ നിറകണ്ണുകളുമായി വീട്ടിലേക്ക്‌ മടങ്ങി. കുറ്റവാളികളെ കണ്ടെത്താനോ കേസെടുക്കാനോ പൊലീസ്‌ തയ്യാറായില്ല.


farmersകരിഞ്ഞുണങ്ങിയ കൃഷിയിടത്തിൽ കർഷകരായ എം സുകുമാർ, എം തിലകരാജ്‌, വി അണ്ണാമലൈ, സഹായികളായ രാമചന്ദ്രൻ, അർജുൻ എന്നിവർ


ഹൃദയം കരിച്ച ദിവസം


ഫെബ്രുവരി 11നാണ്‌ ഇവരുടെ കൃഷിയിടത്തിൽ മേൽജാതിക്കാർ വിഷം തളിച്ചത്‌. വിളവെടുക്കാൻ ഏഴുദിവസംമാത്രം ബാക്കിനിൽക്കെ, അഞ്ചര ഏക്കറിലെ ഉഴുന്നും എള്ളും കരിഞ്ഞ്‌ ഉപയോഗശൂന്യമായി. വിഷം തളിക്കാൻ ഡ്രോണുമായി അക്രമികൾ എത്തിയപ്പോൾ തിലകരാജ്‌ കൃഷി ഭൂമിയിലുണ്ടായിരുന്നു. തടയാൻ ശ്രമിച്ച അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി.


‘ഒരു ചെടിപോലും ബാക്കിവയ്ക്കരുത്‌, മുഴുവൻ കരിക്കണം’ എന്ന് ആക്രോശിച്ചാണ്‌ വിഷംതളിച്ചത്‌. അരലക്ഷം രൂപ ചിലവഴിച്ച്‌, മാസങ്ങൾനീണ്ട അധ്വാനത്തിൽ വിളയിച്ചതൊക്കെ നശിപ്പിക്കുന്നത്‌ നോക്കിനിൽക്കാനെ തനിക്ക്‌ കഴിഞ്ഞുള്ളൂവെന്ന്‌ തിലകരാജ്‌.


droneഡ്രോൺ ഉപയോഗിച്ച്‌ കൃഷിയിടത്തിൽ വിഷം തളിക്കുന്നു


വ്യാജരേഖയും കയ്യൂക്കും


വിഴ്‌പുരം ജില്ലാ അതിർത്തിയിലെ വന്ദവാസി താലൂക്കിലെ അരുങ്കുണം ഗ്രാമത്തിൽ മേൽജാതിക്കാർ കയ്യേറിയതിൽനിന്നും തിരിച്ചുപിടിച്ച ഏഴ്‌ ഏക്കർ ഭൂമിയിലായിരുന്നു ഇവരുടെ കൃഷി. ബ്രിട്ടീഷ്‌ ഭരണത്തിന്‌ കീഴിൽ 1892-1933 വരെ ദളിതർക്കായി ‘ഡിപ്രസ്‌ഡ്‌ ക്ലാസസ്‌ ലാൻഡ്‌ ആക്ടി’ലൂടെ പതിച്ചുകൊടുത്ത 12 ലക്ഷം ഏക്കർ ഭൂമിയുടെ ഭാഗമാണിത്‌. പിന്നീട്‌ അത്‌ പഞ്ചമി ഭൂമി (പഞ്ചമർ എന്നാൽ ദളിതർ) എന്നുവിളിക്കപ്പെട്ടു.


ദളിതരുടെ സാമൂഹിക–സാമ്പത്തിക ഉന്നമനത്തിനായി നൽകിയ ഈ ഭൂമി മറ്റു വിഭാഗത്തിലുള്ളവർക്ക്‌ വാങ്ങാനോ കൈവശപ്പെടുത്താനോ അവകാശമില്ല. എന്നാൽ ഇന്ന്‌ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച്‌ ‘മേൽജാതിക്കാർ’ ഭൂമി കൈവശപ്പെടുത്തി. 12 ലക്ഷം ഏക്കറിൽ ഒരു ശതമാനം പോലും ഇന്ന്‌ ദളിതരുടെ കൈവശമില്ല. പഞ്ചമി ഭൂമി തിരിച്ചുപിടിക്കാൻ നിരവധി സമരങ്ങളാണ് സിപിഐ എം നടത്തിവരുന്നത്‌.


അരുങ്കുണം ഗ്രാമത്തിൽ 100 ഏക്കറോളം പഞ്ചമി ഭൂമിയുണ്ട്. അതിൽ ഏഴ്‌ ഏക്കർ മാത്രം തിരിച്ചുപിടിച്ചപ്പോഴാണ്‌ കർഷകർക്ക്‌ ഈ ദുരനുഭവം. ഭയം കാരണം മറ്റു കർഷർ ഭൂമി തങ്ങളുടേതാണെന്നു പറയാൻ മടിക്കുന്നു. അരുങ്കുണം ഗ്രാമത്തിലെ മുഴുവൻ പഞ്ചമി ഭൂമിയും തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്‌ പാർടി.
പി സെൽവം, അയിത്തോച്ചാടന മുന്നണി സംസ്ഥാന ജോ. സെക്രട്ടറി


എം സുകുമാറിന്റെ മുത്തച്ഛന്റെ പേരിലുള്ള ഏഴ്‌ ഏക്കർ ഭൂമി ഇത്തരത്തിൽ മേൽജാതിക്കാരിൽനിന്നും തിരിച്ചുപിടിച്ചതാണ്‌. മാസങ്ങൾനീണ്ട സമരത്തിനൊടുവിലാണ്‌ ഈ ഭൂമി കർഷകർക്ക്‌ തിരികെലഭിച്ചത്‌. അവിടെ 2024 സെപ്തംബർ 30ന്‌ പാർടി പ്രവർത്തകരും കർഷകരും ചേർന്ന്‌ കൃഷിയിറക്കി. അഞ്ചര ഏക്കറിൽ ഉഴുന്നും എള്ളുമാണ്‌ നട്ടത്. എന്നാൽ കയ്യേറിയ ഭൂമി വിട്ടുനൽകാൻ ‘മേൽജാതിക്കാർ’ തയ്യാറായില്ല. റവന്യൂ, പൊലീസ്‌ ഉദ്യോഗസ്ഥരെ കൈക്കൂലിയും മദ്യവും ഭക്ഷണവും നൽകി വശത്താക്കി. കൃഷിക്ക്‌ വെള്ളമെടുക്കാൻ പോയ സുകുമാറിനെ ജാതിപ്പേര്‌ വിളിച്ച്‌ അധിക്ഷേപിച്ചു. ദിവസങ്ങൾനീണ്ട വെല്ലുവിളിക്കൊടുവിലാണ്‌ ഡ്രോണിൽ വിഷംതളിച്ചത്‌.


നടപടിയാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ ഫെബ്രുവരി 28ന്‌ താലൂക്ക്‌ ആസ്ഥാനത്ത്‌ നടത്തിയ ധർണയിൽ കർഷകരും പ്രദേശവാസികളുമുൾപ്പെടെ നൂറുകണക്കിന്‌ ആളുകൾ പങ്കെടുത്തു. വന്ദവാസി തഹസിൽദാർ പാർടി നേതാക്കളെ ചർച്ചയ്ക്ക്‌ വിളിച്ചെങ്കിലും അധികൃതർ മേൽജാതിക്കാർക്കുവേണ്ടി നിലകൊണ്ടു.


vazhve porattam cpim protestകൃഷി നശിപ്പിച്ചവർക്കെതിരെ കേസ്‌ എടുക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ വന്ദവാസി താലൂക്ക്‌ ആസ്ഥാനത്ത്‌ ഫെബ്രുവരി 28ന്‌ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധം


Related News


deshabhimani section

Related News

View More
0 comments
Sort by

Home