Deshabhimani

വാഴ്‌വേ പോരാട്ടം: ഭാഗം നാല്

എത്രയെത്ര
മതിലുകൾ...

vazhve porattam mathil
avatar
വൈഷ്‌ണവ്‌ ബാബു

Published on Mar 15, 2025, 09:51 AM | 2 min read

‘ഇനിയും നിങ്ങളീ കൽപ്പനകൾ അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾക്ക്‌ വേറെ മാർഗമില്ല. ജാതിമതിൽ അടിച്ചുടയ്‌ക്കാൻതന്നെയാണ്‌ തീരുമാനം’. ശിവകാശിയിലെ ദളിതരുടെ ഉറച്ചശബ്ദത്തിനുമുന്നിൽ ശ്‌മശാനവഴിയിൽ ജാതിമതിൽ ഉയർത്തിയ മേൽജാതിക്കാർക്ക്‌ മുട്ടുമടക്കേണ്ടിവന്നു.


വിരുദുനഗർ ജില്ലയിലെ വിശ്വനാഥം ഗ്രാമത്തിൽ എട്ടുമീറ്റർ ഉയരത്തിലും 150 മീറ്റർ നീളത്തിലും ആയിരുന്നു കൂറ്റൻ മതിൽ പണിതത്‌. മതിലിനെതിരെ പ്രതിഷേധിച്ച ദളിതർക്കെതിരെ കള്ളക്കേസെടുത്തും മർദിച്ചും പകതീർത്തു. തുടർന്ന്‌ സിപിഐ എം സമരം ഏറ്റെടുത്ത്‌ ശിവകാശി താലൂക്ക് ആസ്ഥാനത്തും പൊലീസ് സ്റ്റേഷനുമുന്നിലും ദിവസങ്ങളോളം പ്രതിഷേധിച്ചു. ഒടുവിൽ മതിൽ പൊളിച്ചുമാറ്റാൻ മേൽജാതിക്കാർ നിർബന്ധിതരായി. 2024 ഒക്ടോബർ ഒന്നിന് മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മതിൽ ഇടിച്ചുവീഴ്‌ത്തി. ഇതോടെയാണ്‌ നൂറോളം ദളിത്‌ കുടുംബങ്ങൾക്ക്‌ വഴിനടക്കാൻ അവസരമൊരുങ്ങിയത്‌.


കല്ലക്കുറിച്ചി ജില്ലയിലെ മാത്തൂർ ഗ്രാമത്തിലുമുണ്ടായിരുന്നു ഇരുപതടി ഉയരമുള്ള ജാതിമതിൽ. ഇത്‌ കാരണം വിദ്യാർഥികൾക്കും രോഗികൾക്കും കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ടിവന്നു. മതിൽ പൊളിക്കാനായി അയിത്തോച്ചാടന മുന്നണി ആഹ്വാനം ചെയ്‌തോടെ തഹസിൽദാരും പൊലീസും സ്ഥലത്തെത്തി. ആറടി പൊളിച്ചപ്പോഴേക്കും ആയുധവുമായി മേൽജാതിക്കാരെത്തി. 2023 ഒക്ടോബറിൽ മതിൽ പൂർണമായി പൊളിക്കാൻ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവ്‌ വന്നതോടെ മതിൽ ഇടിച്ചുതകർത്തു.


vazhve porattam mathil.വിശ്വനാഥം പഞ്ചായത്തിലെ മതിൽ അധീകൃതർ പൊളിച്ചുമാറ്റുന്നു


ആവശ്യങ്ങൾ 
നേടുംവരെ സമരം


വിരുദുനഗറിലെ രാമലിംഗപുരം ഗ്രാമത്തിൽ ശ്‌മശാന സ്ഥലത്തേക്ക് വഴിതേടിയുള്ള സമരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതും വീടുകൾക്ക് മേൽക്കൂര ഇല്ലാത്തതും ജലസൗകര്യമില്ലാത്തതും ഉയർത്തിക്കാട്ടി അയിത്തോച്ചാടന മുന്നണി ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തിനൊടുവിൽ 2023 ഒക്ടോബർ അഞ്ചിന് തഹസിൽദാർ ചർച്ചയ്‌ക്ക്‌ വിളിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിൽ പ്രതിഷേധം താൽകാലികമായി അവസാനിപ്പിച്ചെങ്കിലും തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിച്ചു. വീണ്ടും ഓഫീസിലെത്തിയ ദളിതരെ അപമാനിച്ച് ഇറക്കിവിട്ടു. ഇതോടെ പാർടി തഹസിൽദാരുടെ ഓഫീസിനുമുന്നിൽ ദിവസങ്ങളോളം സമരം നടത്തി. ഇതോടെയാണ്‌ ശ്‌മശാനത്തിലേക്ക്‌ വഴിയൊരുക്കാൻ അധികൃതർ തയ്യാറായത്‌.


നാഗപട്ടണം ജില്ലയിലെ തിട്ടച്ചേരിയിലും ചെങ്കൽപ്പട്ട് ജില്ലയിലെ വെൺമണി ഗ്രാമത്തിലും കടലൂർ ജില്ലയിലെ ജയംകൊണ്ടൻ ഗ്രാമത്തിലും സമാനമായ സമരങ്ങൾക്ക്‌ അയിത്തോച്ചാടന മുന്നണി നേതൃത്വത്തിൽ നിരാഹാര സമരമടക്കം സംഘടിപ്പിച്ചു.


ആത്മഹത്യയിൽനിന്ന്‌ 
കരകയറ്റിയത്‌ കിസാൻസഭ


തിരുവള്ളൂർ ജില്ലയിലെ ഉതുക്കോട്ടൈ, പള്ളിപ്പട്ടു താലൂക്കിലെ നൂറിലേറെ കർഷകർ ആത്മഹത്യാവക്കിൽനിന്ന്‌ കരകയറിയത്‌ കിസാൻ സഭയുടെ സമരവീര്യത്തിലാണ്‌. തച്ചൂർ, ചിത്തൂർ നാഷണൽ ഹൈവേയുടെ ഭാഗമായി 53 കിലോമീറ്ററിലെ കൃഷിഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. മുന്നറിയിപ്പുനൽകാതെ അധികൃതർ കർഷകരെ ഭീഷണിപ്പെടുത്തി. ന്യായമായ നഷ്ടപരിഹാരം നൽകാനോ മറ്റൈാരു ഭൂമി കണ്ടെത്താനോ തയ്യാറായില്ല. തുടർന്ന്‌ 2022–ലാണ്‌ കിസാൻ സഭ സമരം ഏറ്റെടുത്തത്‌.


b thulasi narayanan vazhve porattamനഷ്ടപരിഹാരം നൽകാതെ കൃഷിഭൂമി ഏറ്റെടുത്താൽ എങ്ങനെ ജീവിക്കും എന്നായിരുന്നു കർഷകരുടെ ചോദ്യം. ഈ സാഹചര്യത്തിലാണ്‌ കിസാൻ സഭ സമരം ഏറ്റെടുത്തത്‌. വിവിധ പാർടികളിലെ പ്രവർത്തകരായിരുന്ന നൂറുകണക്കിന്‌ കർഷകകുടുംബങ്ങൾ കിസാൻ സഭയുടെ ഭാഗമായി. പാർടി കോൺഗ്രസ്‌ റാലിയിൽ അണിനിരക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അവരൊക്കെയും.
ബി തുളസി നാരായൺ, അഖിലേന്ത്യ കിസാൻസഭ സംസ്ഥാന സെക്രട്ടറി


പൊലീസ്‌ വേട്ടയാടലും കള്ളക്കേസുകളും വകവയ്‌ക്കാതെ 34 ഗ്രാമങ്ങളിലായി മാസങ്ങൾ സമരം നീണ്ടു. സമരം സംസ്ഥാന വ്യാപകമായതോടെ 2023ൽ മന്ത്രി എസ്‌ എം നാസർ ചർച്ചയ്‌ക്ക്‌ വിളിച്ചു. നഷ്‌ടപരിഹാരമടക്കമുള്ള ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരെ കൃഷിഭൂമിയിലേക്ക്‌ കടത്തിവിടില്ലെന്ന്‌ കിസാൻസഭ മുന്നറിയിപ്പ്‌ നൽകിയതോടെ അധികൃതർ പിന്മാറി. എന്നാൽ, തീരുമാനം ലംഘിച്ച്‌ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക്‌ കടന്നപ്പോൾ ഉദ്യോഗസ്ഥരെ കിസാൻ സഭ തടഞ്ഞു. 2024ൽ കോടതിയെ സമീപിച്ചു. തുടർന്നാണ്‌ കർഷകർക്ക്‌ നീതി ലഭിച്ചത്‌.


(അവസാനിക്കുന്നില്ല)



deshabhimani section

Related News

View More
0 comments
Sort by

Home