വാഴ്‌വേ പോരാട്ടം: അവസാന ഭാഗം
ദളിതർക്ക് മനുഷ്യവിസർജ്യം കലർത്തിയ ദാഹജലം


വൈഷ്‌ണവ് ബാബു
Published on Mar 16, 2025, 02:37 PM | 2 min read
2022 ഡിസംബർ 24. പുതുക്കോട്ടൈ വെങ്കവയൽ ഗ്രാമത്തിലെ അഞ്ച് ദളിത് വിദ്യാർഥികൾ അവശരായി തളർന്നുവീണു. ബന്ധുക്കൾ ഉടൻതന്നെ അവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾക്കകം ഗ്രാമത്തിലെ നിരവധിപേർക്ക് വയറിളക്കവും പനിയും. കുടിവെള്ളം മലിനമായതാകാമെന്ന് ചികിത്സിച്ച ഡോക്ടർ സംശയം പ്രകടിപ്പിച്ചു. 26ന് ഗ്രാമത്തിലെ ഏക ജലവിതരണ കേന്ദ്രമായ വെങ്കവയൽ വാട്ടർ ടാങ്ക് പരിശോധിച്ചു. ഫലം വന്നപ്പോഴാണ് ഇത്രയുംദിവസം തങ്ങൾ കുടിച്ചത് മനുഷ്യവിസർജ്യം കലർന്ന വെള്ളമായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞത്.
40 ഓളം ദളിത് കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന 10,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലാണ് മേൽജാതിക്കാർ വിസർജ്യം കലർത്തിയത്. 29ന് ഗ്രാമവാസികളൊന്നാകെ വെള്ളനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും കുറ്റവാളികളെ കണ്ടെത്താൻ തയ്യാറായില്ല. പ്രതിഷേധിച്ചവരെ അടിച്ചൊതുക്കി. ഈ സാഹചര്യത്തിൽ അയിത്തോച്ചാടന മുന്നണി സമരം ഏറ്റെടുത്തു. 2023 ജനുവരി 14ന് കേസ് സിബി-സിഐഡിക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. എന്നിട്ടും മേൽജാതിക്കാർ അന്വേഷണം അട്ടിമറിച്ചു.
മനുഷ്യ വിസർജ്യം കലർത്തിയ കുടിവെള്ള സംഭരണി
2025 ജനുവരി 24ന് സിബി-സിഐഡി സമർപ്പിച്ച കുറ്റപത്രത്തിൽ മൂന്ന് ദളിതരെ പ്രതിചേർത്തു. ഇരകളായവരെ വ്യാജ കേസിൽപ്പെടുത്താനായിരുന്നു നീക്കം. വിഷയം പുറംലോകമറിയാതിരിക്കാൻ മാധ്യമങ്ങളെയും പാർടി പ്രവർത്തകരെയും ഗ്രാമത്തിൽ തടഞ്ഞു. കുറ്റവാളികളെ പിടികൂടുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയാണ് സിപിഐ എം.
മനുഷ്യനു വേണ്ടിയുള്ള പോർക്കളം
കെ സാമുവൽ രാജ്‘തമിഴ്നാട്ടിലെ ജാതിവിരുദ്ധ പോരാട്ടങ്ങളിൽ സിപിഐ എമ്മിന് ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ട്. ദുരഭിമാനക്കൊലകൾ, സ്കൂളുകളിലെ ജാതിവിവേചനം, ക്ഷേത്രപ്രവേശന നിഷേധം, കൃഷി നശിപ്പിക്കൽ തുടങ്ങിയവയിലെല്ലാം ദളിതർക്കൊപ്പംനിന്ന് സമരംചെയ്തു. പൊലീസിന്റെയും മേൽജാതിക്കാരുടെയും ക്രൂര മർദനങ്ങൾ ഏറ്റുവാങ്ങി. വഴിനടക്കാനുള്ള അവകാശത്തിനായി ശബ്ദമുയർത്തിയ തിരുനെൽവേലിയിലെ ഡിവൈഎഫ്‌ഐ നേതാവ് എം അശോകിനെ മുഖം വികൃതമാക്കിയാണ് കൊലപ്പെടുത്തിയത്. കള്ളക്കേസുകളിലും ഭീഷണികളിലും പാർടി പ്രവർത്തകർ പിന്നോട്ടടിച്ചിട്ടില്ല. അയിത്തോച്ചാടന മുന്നണിയും തമിഴ്നാട് ട്രൈബൽ അസോസിയേഷനുമാണ് സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്’.- സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും അയിത്തോച്ചാടന മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ സാമുവൽ രാജ് പറഞ്ഞു.
അരികുവൽക്കരിക്കാനുള്ള നീക്കം തടയും
രാജ്യത്തെമ്പാടും ഉയർന്നുവരുന്ന വലതുപക്ഷ ശക്തികൾ തമിഴ്നാടിനെയും ലക്ഷ്യംവച്ചിട്ടുണ്ട്. ജാതിവിവേചനം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് നീക്കം. പ്രശ്നങ്ങളില്ലാത്ത മേഖലകളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ചു. ദളിതരുടെ മുന്നേറ്റത്തെ തടയാൻ ശ്രമിച്ചു. പൊലീസിനെയും മറ്റു അന്വേഷണ ഏജൻസികളെയും ഇതിനായി ഉപയോഗപ്പെടുത്തുന്നു.
ഒത്തൊരുമിച്ച് സമരം
സമരമുഖത്ത് സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുള്ളവരെയും അണിനിരത്താൻ പാർടിക്ക് കഴിയുന്നുണ്ട്. പി ശ്രീനിവാസ റാവുവിന്റെ ചരമവാർഷികമായ സെപ്തംബർ 30, ജാതിവിവേചനത്തിനെതിരായ പോരാട്ടദിനമായാണ് അയിത്തോച്ചാടന മുന്നണി ആചരിക്കുന്നത്. ക്ഷേത്ര പ്രവേശനങ്ങളും ഭൂമി തിരിച്ചുപിടിക്കലും കൂടുതലായി നടക്കുന്നത് ഈ ദിവസത്തിലാണ്.
ജാതിവിവേചനം ഉയർത്തിക്കാട്ടുന്നതിനായി അയിത്തോച്ചാടന മുന്നണി രണ്ട് സർവേ നടത്തി. സംസ്ഥാനത്തെ എസ്‌സി, എസ്ടി പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ദേശീയ പതാക ഉയർത്താനുള്ള അവകാശം വിനിയോഗിക്കാൻ കഴിഞ്ഞത് ഈ സർവേയുടെ ഫലമായാണ്.
കർഷകരും ദളിതരും പാർടിയിലേക്ക്
ഇതര പാർടി പ്രവർത്തകരായ ആയിരങ്ങളാണ് കഴിഞ്ഞ സമ്മേളനക്കാലയളവിൽ മാത്രം പാർടിയിലേക്കുവന്നത്. പ്രശ്നങ്ങളിലും ദുരിതങ്ങളിലും തങ്ങളോടൊപ്പംനിന്നത് സിപിഐ എം മാത്രമാണെന്ന് അവർ തിരിച്ചറിഞ്ഞു. പാർടി കോൺഗ്രസ് റാലിയിൽ അണിനിരക്കണമെന്നാണ് അവരുടെ ആഗ്രഹം.
(‘വാഴ്‌വേ പോരാട്ടം’ ഇവിടെ അവസാനിക്കുന്നു, പോരാട്ടം തുടരുന്നു)
0 comments