അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് ഡോക്ടർ ജീവനൊടുക്കി

ലഖ്നൗ: വാരണാസിയിൽ അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് ഡോക്ടർ ആത്മഹത്യ ചെയ്തു. 26കാരനായ റിത്വിക് കുന്ദു ആണ് ജീവനൊടുക്കിയത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഐഎംഎസ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലാണ് യവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് മരിച്ച റിത്വിക്. ഐഎംഎസ്-ബിഎച്ച്‍യുവിൽ അനസ്തേഷ്യോളജി വിഭാഗത്തിൽ റെസിഡൻസി വിദ്യാർഥിയായിരുന്നു.
ക്ലാസുകൾക്കും ഡ്യൂട്ടിയ്ക്കും റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് സഹപ്രവർത്തകർ റിത്വിക്കിനെ അന്വേഷിച്ച് സുശ്രുത് ഹോസ്റ്റലിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ബിഎച്ച്‍യു അധികൃതരെ വിവരം അറിയിച്ചു. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ ഐവി ഡ്രിപ്പ് ഘടിപ്പിച്ച് കിടക്കയിൽ റിത്വിക് അനങ്ങാതെ കിടക്കുന്നതായി കണ്ടെത്തി.
ഡ്രിപ്പിലൂടെ അനസ്തേഷ്യ മരുന്ന് അമിത അളവിൽ നൽകിയെന്നാണ് കണ്ടെത്തൽ. എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കും ഫോറൻസിക് വിശകലനത്തിനും ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകു എന്ന് പൊലീസ് പറഞ്ഞു. 'മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ തനിക്ക് കഴിഞ്ഞില്ല. പുറത്തു നിന്ന് കാണുന്നതിനേക്കാൾ വളരെ കഠിനമായിരുന്നു ജീവിതം, സ്വന്തം ഇഷ്ടപ്രകാരം ജീവിതം അവസാനിപ്പിക്കുന്നു. തന്റെ മരണത്തിൽ ആരെയും കുറ്റപ്പെടുത്തരുത്, പപ്പയും അമ്മയും ക്ഷമിക്കണം' - എന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.











0 comments