ആർക്കാണ് ഗുരുതര പരിക്ക്? ചികിത്സാരേഖ എവിടെ? ഇ ഡിക്കെതിരായ പ്രതിഷേധ കേസിൽ സർക്കാരിന് കനത്ത തിരിച്ചടി

കൊച്ചി: തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ ഡി) ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചതിന് സിപിഐ എം പ്രവർത്തകർക്കെതിരെ എടുത്ത കേസിൽ യുഡിഎഫ് സർക്കാരിന് വൻതിരിച്ചടി. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ അരങ്ങേറിയത് സംഘടിത കുറ്റകൃത്യമെന്ന ഡിജിപിയുടെ വാദം ഹൈക്കോടതി തള്ളി. പ്രതിഷേധത്തിൽ ആർക്കാണ് ഗുരുതര പരിക്കേറ്റതെന്നും ചികിത്സാരേഖകൾ എവിടെയെന്നും കോടതി ചോദിച്ചു. കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് തിരുവനന്തപുരം സെഷൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഇ ഡിയും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ചില ആയുധങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന വാദമാണ് ഒൻപതാംപ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഉയർത്തിയത്. എന്നാൽ, 27 ദിവസം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. ഉപയോഗിക്കാത്ത ആയുധം എങ്ങനെ ഒരു പ്രതിയിൽനിന്ന് കണ്ടെത്താനാകുമെന്നും കോടതി ചോദിച്ചു. പ്രതിക്ക് നോട്ടീസ് അയക്കുമെന്നും, പ്രതിയുടെ വാദം കേൾക്കാതെ ജാമ്യം റദ്ദാക്കുന്നതിൽ തീരുമാനമെടുക്കാനാകില്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ജാമ്യം അനുവദിച്ചത് പ്രോസിക്യൂട്ടർ പ്രതികളുമായി ഒത്തുകളിച്ചതിനാലാണെന്ന സർക്കാർവാദവും കോടതി അംഗീകരിച്ചില്ല. ഏതെങ്കിലും പ്രോസിക്യൂട്ടർ പറയുന്നത് കേട്ടല്ല ഒരു ജഡ്ജിയും ഒരു കേസിലും ഉത്തരവിടുന്നതെന്നും, കോടതി ഉത്തരവ് താനും വായിച്ചതാണെന്നും ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞു. കേസ് വീണ്ടും ജൂലൈ 13ന് പരിഗണിക്കും
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ നാടകീയമായി നടത്തിയ റെയ്ഡിനെ തുടർന്നാണ് പ്രതിഷേധം അരങ്ങേറിയത്. ഇതിനെ തുടർന്നാണ് കേസെടുത്തത്.











0 comments