ഹർമൻപ്രീതിന്റെ ക്യാപ്റ്റൻസിയിൽ ആശങ്ക; മാറ്റത്തിന് തയ്യാറെടുത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

Photo Credit:BCCI
ലണ്ടൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഭാവി സംബന്ധിച്ച് വലിയ ചർച്ചകൾ ഉയരുന്നു. ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ട് സെമി കാണാതെ പുറത്തായതോടെ, ഇന്ത്യൻ ടീമിൽ അടിമുടി അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമായി.
തുടർച്ചയായ രണ്ടാമത്തെ ട്വന്റി 20 ലോകകപ്പിലാണ് ഹർമൻപ്രീതിന്റെ നേതൃത്വത്തിൽ ഇന്ത്യ നോക്കൗട്ട് ഘട്ടം കടക്കാതെ മടങ്ങുന്നത്. ടീമിന്റെ പ്രകടനത്തിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് പരിശീലകൻ അമോൽ മജുംദാറും നായിക ഹർമൻപ്രീതും തുറന്നുസമ്മതിക്കുന്നു.
സമീപകാലത്തെ ബാറ്റിംഗ് ഫോമില്ലായ്മ ഹർമൻപ്രീതിനെതിരെ തിരിയുന്നുണ്ട്. കഴിഞ്ഞ 24 ഇന്നിംഗ്‌സുകളിൽ നാല് അർദ്ധസെഞ്ചുറികൾ മാത്രമാണ് നായികയുടെ സമ്പാദ്യം.
എങ്കിലും, ഹർമൻപ്രീതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പരിശീലകൻ മജുംദാർ സ്വീകരിച്ചത്. ക്യാപ്റ്റന്റെ കാര്യത്തിൽ അന്തിമ തീരുമാനം സെലക്ടർമാരുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീം കോമ്പിനേഷനിലെ ആശയക്കുഴപ്പങ്ങളും മധ്യനിരയുടെ പരാജയവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. പവർപ്ലേയ്ക്ക് ശേഷം സ്കോറിംഗ് വേഗത കുറഞ്ഞത് ടീമിനെ പ്രതിരോധത്തിലാക്കി. കൂടാതെ, ഫീൽഡിംഗിലെ കടുത്ത വീഴ്ചകളും ടീമിന്റെ പതനത്തിന് ആക്കം കൂട്ടി.
ടൂർണമെന്റിലുടനീളം പത്ത് ക്യാച്ചുകൾ കൈവിട്ടത് സെമി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി. വനിതാ പ്രീമിയർ ലീഗ് നാല് സീസണുകൾ പിന്നിട്ടിട്ടും മികച്ചൊരു മധ്യനിരയെ വാർത്തെടുക്കാൻ കഴിയാത്തത് വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.











0 comments