വന്ദേഭാരതിൽ യാത്രക്കാരന് 'ഡിസ്‌കൗണ്ട്' വാഗ്ദാനം ചെയ്തു; ടിടിഇയ്ക്ക് സസ്‌പെൻഷൻ

പാട്‌ന: വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരന് അനധികൃതമായി ടിക്കറ്റ് നിരക്കിൽ ഇളവ് വാഗ്ദാനം ചെയ്ത ടിക്കറ്റ് എക്സാമിനർക്കെതിരെ (ടിടിഇ) നടപടിയുമായി ഇന്ത്യൻ റെയിൽവേ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് റെയിൽവേ അധികൃതർ ഇടപെട്ടത്.
കുറ്റക്കാരനായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. 700 രൂപ ടിക്കറ്റ് നിരക്കുള്ള യാത്രയ്ക്ക് 380 രൂപ നൽകിയാൽ മതിയെന്ന് ടിടിഇ യാത്രക്കാരനോട് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
താൻ ചെയ്യുന്നത് തെറ്റാണെന്ന് വീഡിയോയിൽ ഉദ്യോഗസ്ഥൻ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കാം എന്ന രീതിയിലാണ് സംഭാഷണം തുടരുന്നത്.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ടിക്കറ്റ് ബുക്കിങ് രീതികൾ വിശദീകരിക്കുന്നതിന് പകരം അനധികൃത യാത്രയ്ക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് വീഡിയോയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽ സേവയും ഡിആർഎം ദാനാപൂർ ഡിവിഷനും വിഷയത്തിൽ ഇടപെട്ടു.
സുതാര്യതയില്ലാത്ത സേവനം, പെരുമാറ്റദൂഷ്യം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ അനുവദിക്കാനും ഓൺബോർഡ് ടിക്കറ്റുകൾ നൽകാനും ടിടിഇയ്ക്ക് അധികാരമുണ്ടെങ്കിലും, സർക്കാർ നിശ്ചയിച്ച നിരക്കിൽ മാറ്റം വരുത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് റെയിൽവേ വ്യക്തമാക്കി.










0 comments