'വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണം കഴിച്ചത് ജീവന് ഭീഷണിയായി'; യുവതിയുടെ അനുഭവം

വന്ദേഭാരതിലെ ഭക്ഷണം കഴിച്ച് അലർജി ബാധിച്ചതായി പരാതി പറഞ്ഞ് എക്സിൽ യുവതി പങ്കുവെച്ച ചിത്രം (ഇടത്) വന്ദേ ഭാരത് എക്സ്പ്രസ് (വലത്)
റാഞ്ചി: വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണം ജീവന് വരെ ഭീഷണിയായെന്ന വെളിപ്പെടുത്തലുമായി യുവതി. മാർച്ച് 27-ന് വാരണാസി മുതൽ ദിയോഗർ വരെ സർവീസ് നടത്തിയ ട്രെയിൻ നമ്പർ 22500-ലെ കോച്ച് E1-ൽ യാത്രയിൽ കഴിച്ച ഭക്ഷണത്തിൽ നിന്നും തനിക്ക് ഗുരുതരമായ അലർജിയുണ്ടാവുകയും മകനും സമാനമായി വയറിളക്കവും ബാധിച്ചതായും യുവതി തന്റെ എക്സിൽ കുറിച്ചു.
'വന്ദേ ഭാരത് എക്സ്പ്രസിൽ ഏറ്റവും മോശമായ ഭക്ഷണമാണ് നൽകിയത്. പരാതി പറഞ്ഞപ്പോൾ ജീവനക്കാർ മോശമായി പ്രതികരിച്ചു. ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നില്ലെങ്കിൽ എന്റെ ജീവന് ഭീഷണിയാകുമായിരുന്നു. അടിയന്തരമായി അന്വേഷിക്കണം. ട്രെയിനിൽ നൽകിയ വെള്ളത്തിന്റെ രുചിയും വ്യത്യസ്തമായിരുന്നു' അയുഷി ഡോക്ടറുടെ കുറിപ്പടി പങ്കുവെച്ച് കുറിച്ചു.
ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരംവും സ്റ്റാഫിന്റെ പ്രതികരണവും വളരെ മോശമായിരുന്നുവെന്ന് അയുഷി ആരോപിക്കുന്നു. നിരവധി പേർ അയുഷിക്ക് പിന്തുണ നൽകി രംഗത്ത് വന്നു. മുൻപും സമാന രീതിയിൽ വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ പരാതി ഉയർന്നിരുന്നു. വന്ദേ ഭാരത് എക്‌സ്‌പ്രസിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐആർസിടിസിക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
പാറ്റ്‌ന - ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ മാർച്ച് 15-ന് യാത്ര ചെയ്ത യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കർശന നടപടി. ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയതിന് ഭക്ഷണം വിതരണം ചെയ്ത കരാർ കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ഇവരുടെ കരാർ റദ്ദു ചെയ്തിരുന്നു. പിന്നാലെയാണ് സമാന രീതിയിൽ അയുഷിയുടെയും പരാതി ഉയർന്നിരിക്കുന്നത്.










0 comments