print edition ഒഴിഞ്ഞുകിടക്കുന്നത് ജഡ്‌ജിമാരുടെ 7652 തസ്‌തിക

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജഡ്‌ജിമാരുടെ 7652 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് നിയമമന്ത്രി അർജുൻറാം മേഘ്‌വാൾ നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ.
ഹൈക്കോടതികളിൽ ആകെയുള്ള 1,122 ജഡ്‌ജിമാരുടെ തസ്‌തികകളിൽ 342 എണ്ണവും (30 ശതമാനത്തിലധികം) ഒഴിഞ്ഞുകിടക്കുന്നു. ജില്ലാ–സബോർഡിനേറ്റ് കോടതികളിലെ 30,868 ജുഡീഷ്യൽ തസ്‌തികകളിൽ 7,310 എണ്ണം (24 ശതമാനം) നികത്താനുണ്ട്.
വിവിധ കോടതികളിലായി 5.6 കോടിയിലധികം കേസുകളാണ് തീർപ്പാകാതെ കിടക്കുന്നത്. ഇതിൽ 96,000 കേസുകൾ സുപ്രീംകോടതിയിലും 64 ലക്ഷം കേസുകൾ ഹൈക്കോടതികളിലും അഞ്ച് കോടിയിലധികം കേസുകൾ ജില്ലാ–സബോർഡിനേറ്റ് കോടതികളിലുമാണ്.
ആകെ കെട്ടിക്കിടക്കുന്ന കേസുകളിൽ 85 ശതമാനവും താഴേത്തട്ടിലെ കോടതികളിലാണ്. രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി വിശേഷമാണിതെന്ന് വി ശിവദാസൻ പ്രതികരിച്ചു.









0 comments