ഉത്തരാഖണ്ഡിൽ മെഡിക്കൽ വിദ്യാർഥികൾക്ക് റാഗിംഗ്; 9 എംബിബിഎസ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡൂൺ മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർഥിയെ റാഗിംഗിനിരയാക്കിയ സംഭവത്തിൽ 9 എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട ഒൻപത് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
റാഗിംഗ് പരാതിയെക്കുറിച്ച് അന്വേഷിച്ച കോളേജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് താൻ ക്രൂരമായ റാഗിംഗിനിരയായതായി പരാതി നൽകിയത്.
സീനിയർ വിദ്യാർത്ഥികൾ തന്നെ ബെൽറ്റും ചെരിപ്പും ഉപയോഗിച്ച് മർദ്ദിച്ചതായും, നിർബന്ധിച്ച് മുടി മുറിപ്പിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ തണുപ്പത്ത് ഹോസ്റ്റലിന് പുറത്ത് കിടന്നുറങ്ങാൻ നിർബന്ധിച്ചതായും വിദ്യാർത്ഥി ആരോപിച്ചു.
ഇതേത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ വിദ്യാർത്ഥി ഹോസ്റ്റൽ വാർഡനും കോളേജ് പ്രിൻസിപ്പാളിനും രേഖാമൂലം പരാതി നൽകുകയായിരുന്നു. സംഭവത്തിൽ 24 വിദ്യാർത്ഥികൾക്ക് അച്ചടക്ക ലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ട്.
റാഗിംഗിന്റെ ഗൗരവം കണക്കിലെടുത്ത് കുറ്റക്കാരായ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ കോളേജിലേക്ക് വിളിച്ചുവരുത്തി. ക്യാമ്പസുകളിൽ റാഗിംഗ് ഒരുതരത്തിലും അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി തുടരുമെന്നും കോളേജ് പ്രിൻസിപ്പാൾ ഡോ. ഗീത ജെയിൻ വ്യക്തമാക്കി.










0 comments