ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: ചമോലിയിൽ മിന്നൽ പ്രളയം, വ്യാപക നാശനഷ്ടം

ഉത്തരാഖണ്ഡിലെ ചമോലിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് തകർന്ന വീടുകൾ. (Image Credit : X)
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് കനത്ത നാശനഷ്ടം. മേഘവിസ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട മിന്നൽ പ്രളയത്തിൽ വലിയ രീതിയിലുള്ള വെള്ളപ്പൊക്കമുണ്ടായി. എന്നാൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മലയോര മേഖലയിൽ നിന്നുണ്ടായ മിന്നൽ പ്രളയത്തിൽ വലിയ തോതിൽ ചെളിയും മണ്ണും കല്ലുകളും ഒഴുകിയെത്തിയാണ് ജനവാസ മേഖലകളിൽ നാശനഷ്ടമുണ്ടായത്. നിരവധി കടകളും സ്കൂൾ ക്യാമ്പസും പ്രാദേശിക മാർക്കറ്റും പൂർണമായും വെള്ളത്തിനടിയിലായി. ശക്തമായ ഒഴുക്കിൽ പത്തിലേറെ വാഹനങ്ങൾ ചെളിയിൽ പൂണ്ടുപോയതായാണ് വിവരം. കടകൾക്കുള്ളിലേക്ക് ചെളിയും കല്ലും അടിച്ചുകയറി വൻതോതിൽ സാധനങ്ങൾ നശിച്ചിട്ടുണ്ട്.
പ്രളയത്തെ തുടർന്ന് സിംലി - ഗ്വൾഡാം ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡിൽ കല്ലും മണ്ണും കുന്നുകൂടിക്കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്ന നടപടി തുടരുകയാണ്.
ദുരന്തബാധിത പ്രദേശങ്ങളിൽ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തിന്റെ ആഘാതത്തെക്കുറിച്ചും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുമുള്ള കൃത്യമായ കണക്കെടുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും കാലാവസ്ഥ പ്രതികൂലമായി തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദേശിച്ചു.










0 comments