വീട്ടിൽ നിന്നും പണം തട്ടാൻ 'സ്വന്തമായി തട്ടിക്കൊണ്ടുപോകൽ' നടത്തി 19കാരൻ

മുംബൈ: വീട്ടൽ നിന്നും പണം തട്ടാൻ സ്വന്തമായി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത് 19കാരൻ. ഉത്തർപ്രദേശ് സ്വദേശിയായ ഓം പ്രകാശ് ഗൗരിശങ്കറാണ് തന്നെ തട്ടിക്കൊണ്ടുപൊയെന്ന് വ്യാജ പ്രചാരണം നടത്തിയത്. മഹാരാഷ്ട്രയിലെ പുണെയിൽ നിന്ന് തന്നെ ആരോ തട്ടിക്കൊണ്ടുപോയെന്നും വിട്ട് കിട്ടണമെങ്കിൽ 5 ലക്ഷ രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
പുണെയിൽ ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു ഓം പ്രകാശ്. കുടുംബത്തിനോട് നിരന്തരം പല ആവശ്യങ്ങൾക്കായി പണവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ എളുപ്പത്തിൽ പണം സമ്പാദിക്കാം എന്ന കുബുദ്ധിയിലാണ് തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തത്.
തന്നെ ആരോ തട്ടിക്കൊണ്ടുപോയതായി ഉത്തർപ്രദേശിലുള്ള കുടുംബത്തെ ഓം പ്രകാശ് ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. ഇത് സത്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പിന്റെ ആസൂത്രണം. കരഞ്ഞ് തളർന്നിരിക്കുന്ന ഓം പ്രകാശിന്റെ ഒരു വീഡിയോയും കുടുംബത്തിന് അയച്ച് നൽകി. തന്നെ വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് തട്ടിക്കൊണ്ടുപോകൽ സംഘം പറഞ്ഞുവെന്നായിരുന്നു വീഡിയോയിലെ സന്ദേശം.
എന്നാൽ വീഡിയോ കണ്ട് ഭയന്ന് ഉത്തർ പ്രദേശ് പൊലീസിന് കുടുംബം പരാതി നൽകിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും, മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് പുണെയിലെത്തുകയും ചെയ്തു. ഖാഡ്കിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഓം പ്രകാശിനെ പൊലീസ് കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് താൻ തന്നെയാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് ഓം പ്രകാശ് വെളിപ്പെടുത്തിയത്.










0 comments