ഉത്തർപ്രദേശിൽ കനത്ത മഴ; ശ്മശാനത്തിൽ വെള്ളം കയറി, ഒഴുകിനടന്ന് മൃതദേഹങ്ങൾ

സഹാരൻപൂർ: ഉത്തർപ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത മൺസൂൺ മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാരൻപൂർ ജില്ലയിലെ ഗാഗൽഹേരി പ്രദേശത്തുള്ള കബറിസ്ഥാനിൽ (ശ്മശാനം) വെള്ളം കയറുകയും മണ്ണൊലിപ്പ് ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് അടക്കം ചെയ്ത നിരവധി മൃതദേഹങ്ങൾ പുറത്തേക്ക് തള്ളപ്പെട്ടു.
മൂന്ന് ദിവസമായി തുടർച്ചയായി പെയ്ത മഴയിൽ ശ്മശാനത്തിലെ മണ്ണ് പലയിടത്തായി ഇടിഞ്ഞുതാഴുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ കബറുകൾ തകരുകയും കഫൻ തുണിയിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങൾ പുറത്തുകാണുന്ന അവസ്ഥയിലാവുകയും ചെയ്തു.
വിവരമറിഞ്ഞ് നാട്ടുകാർ ശ്മശാനത്തിലേക്ക് ഓടിയെത്തുകയും പുറത്തായ മൃതദേഹങ്ങൾ മാറ്റുകയും ചെയ്തു. പിന്നീട് മഴ ശമിച്ചതോടെ മതപരമായ ആചാരങ്ങൾ പാലിച്ച് ഈ മൃതദേഹങ്ങൾ വീണ്ടും സംസ്കരിച്ചു. നാഷണൽ ഹൈവേയ്ക്ക് സമീപമുള്ള ഈ ശ്മശാനത്തിൽ ശരിയായ ഡ്രെയിനേജ് സൗകര്യങ്ങൾ ഇല്ലാത്തതാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണമെന്ന് ഗ്രാമവാസികൾ ആരോപിച്ചു.
മൺസൂണിന് മുൻപ് ശ്മശാനം സംരക്ഷിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്മശാനത്തിന് ചുറ്റുമതിൽ നിർമ്മിക്കണമെന്നും മണ്ണൊലിപ്പ് തടയാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.











0 comments