അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിനിയുടെ കൈയുടെ എല്ലുപൊട്ടിയതായി പരാതി

വളാഞ്ചേരി : ക്ലാസിൽ ശ്രദ്ധിച്ചില്ലെന്നുപറഞ്ഞ് അധ്യാപകൻ ചൂരൽകൊണ്ടടിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈയുടെ എല്ല് പൊട്ടിയതായി പരാതി. കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ ഗണിതാധ്യാപകൻ ബൽരാജ് മർദിച്ചെന്നാണ് ആരോപണം. പനി ബാധിച്ച് മൂന്നുദിവസം അവധിയായിരുന്ന കുട്ടി വെള്ളിയാഴ്ചയാണ് സ്കൂളിലെത്തിയത്. അധ്യാപകന്റെ അടിയേറ്റ് വേദനിച്ചുകരഞ്ഞ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. കുട്ടിയുടെ കൈയിൽ നീരുവന്നതോടെ ക്ലാസ് അധ്യാപിക രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് കുട്ടിയെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റ് അധ്യാപകർക്കൊപ്പം ആരോപണ വിധേയനായ അധ്യാപകനും വിദ്യാർഥിനിയെ കാണാൻ ആശുപത്രിയിലെത്തിയതോടെ നാട്ടുകാർ തടഞ്ഞു. കൽപ്പകഞ്ചേരി പൊലീസെത്തി അധ്യാപകനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മറ്റ് വിദ്യാർഥികളും പരാതി ഉന്നയിച്ചതായാണ് വിവരം. അധ്യാപകനെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കൾ. നടപടി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജ്‍മെന്റും പിടിഎയും അറിയിച്ചു.










0 comments