പ്ലീഡർ നിയമനത്തിലും വിസ്‌മയം; ഒരാൾക്കുവേണ്ടി മൂന്ന് ഉത്തരവ്


സ്വന്തം ലേഖകൻ
Published on Jul 10, 2026, 10:46 PM | 1 min read
തിരുവനന്തപുരം:
ആദ്യം സീനിയർ ഗവ. പ്ലീഡർ, അൽപദിവസം പിന്നിട്ടപ്പോൾ സ്‌പെഷൽ ഗവ. പ്ലീഡർ (സഹകരണം), ഇതിലെ സഹകരണം ഒഴിവാക്കി ഒറ്റദിവസംകൊണ്ട് അടുത്ത ഉത്തരവ്. അഡ്വ. അരുൺ ചന്ദ്രന്റെ നിയമനത്തിലാണ് സർക്കാറിന്റെ മൂന്ന് ഉത്തരവുകൾ. മുഖ്യമന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും താൽപര്യമില്ലാത്തതാണ് ഇതിന് കാരണമെന്നാണ് സൂചന.
ഹൈക്കോടതിയിലേക്കുള്ള ഗവ. പ്ലീഡർമാരെ നിയമിക്കുമ്പോൾ അവരുടെ വകുപ്പ് നിശ്ചയിച്ചാണ് സാധാരണനിലയിൽ ഉത്തരവിറങ്ങിയത്. എന്നാൽ, ഇത്തവണ വകുപ്പുകളില്ലാതെ ഉത്തരവിറങ്ങുകയും പകരം അഡ്വക്കറ്റ് ജനറൽ ഇത് നിശ്ചയിച്ച് പ്രത്യേകം സർക്കുലറിക്കുകയുമായിരുന്നു. ഇത് അസാധാരണ നടപടിയാണ്. എന്നാൽ, സഹകരണമന്ത്രി എം ലിജുവിന്റെ പ്രത്യേക താൽപര്യത്തിൽ അരുൺചന്ദ്രനെ നിയമിച്ചുള്ള ഉത്തരവിൽ ബ്രാക്കറ്റിൽ സഹകരണം എന്നു ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സഹകരണം തിരുത്തി വീണ്ടും ഉത്തരവിറക്കിയത്. അരുൺ ചന്ദ്രനെ സീനിയർ ഗവ. പ്ലീഡറായി ആദ്യം നിയമിച്ചത് ജൂൺ 24ന് ആണ്. ചുമതലയേൽക്കാത്തതോടെ ജൂലൈ എട്ടിന് സഹകരണ വകുപ്പിന്റെ സ്‌പെഷൽ ഗവ. പ്ലീഡറാക്കി ഉത്തരവിറങ്ങി. ഇതിലാണ് വീണ്ടും തിരുത്തൽവരുത്തിയത്.










0 comments