ആമിർ ഖാൻ 'ലവ് ജിഹാദ്' നടത്തുന്നു; ബിഹാറിൽ കോലം കത്തിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ

ആമിർ ഖാനും ഭാര്യ ഗൗരി സ്പ്രാറ്റും (ഇടത്), കോലം കത്തിച്ച് പ്രതിഷേധിക്കുന്ന ബജ്‌രംഗ്ദൾ പ്രവർത്തകർ (വലത്)
പട്‌ന: ബോളിവുഡ് താരം ആമിർ ഖാനും ബെംഗളൂരു സ്വദേശിനി ഗൗരി സ്പ്രാറ്റും വിവാഹിതരായതിന് പിന്നാലെ നടനെതിരെ പ്രതിഷേധവുമായി ബജ്റംഗ്ദൾ. ബിഹാറിലെ ഫോർബ്സ് ഗഞ്ചിൽ ഒത്തുകൂടിയ ബജ്റംഗ്ദൾ പ്രവർത്തകർ ആമിർ ഖാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
നടൻ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ആമിർ ഖാൻ ഹിന്ദു സ്ത്രീകളെ ആവർത്തിച്ച് വിവാഹം കഴിക്കുന്നുവെന്നും ഇത് ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബജ്റംഗ്ദൾ നേതാവ് മനോജ് സോണി ആരോപിച്ചു.
കുട്ടികൾക്ക് മുസ്‌ലിം പേരുകൾ നൽകുന്ന നടൻ എന്തുകൊണ്ടാണ് മുസ്‌ലിം സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കാത്തതെന്നും ഇയാൾ ചോദ്യം ചെയ്തു. നടനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ദീർഘനാളത്തെ സുഹൃത്തായ ഗൗരി സ്പ്രാറ്റിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ചായിരുന്നു ആമിർ ഖാൻ രജിസ്റ്റർ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സംവിധായകൻ രാജ്‌കുമാർ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5-ന് താൻ വിവാഹിതനാകുമെന്നും നാലുമക്കളും ചടങ്ങിന് സാക്ഷിയാകുമെന്നും ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു.
ബെംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ് ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിൽ നിന്ന് സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രഫി കോഴ്‌സ് പൂർത്തിയാക്കിയ വ്യക്തിയാണ്. നിലവിൽ മുംബൈയിൽ 'ബിബ്ലണ്ട്' എന്ന സലോൺ നടത്തിവരികയാണ്.
ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ജുനൈദ്, ഐറ എന്നീ മക്കളുണ്ട്. പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തെങ്കിലും 2021-ൽ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ആസാദ് എന്ന മകനുണ്ട്. ആമിർ ഖാന്റെ മൂന്നാം വിവാഹമാണിത്.









0 comments