വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; അക്രമിയെ 18കാരി കൊലപ്പെടുത്തി: അറസ്റ്റ്

പ്രതീകാത്മകചിത്രം
ലക്നൗ : ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ പതിനെട്ടുവയസുകാരി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുർവാൾ ഗ്രാമത്തിലാണ് സംഭവം. സുഖ്‌രാജ് പ്രജാപതി (50) എന്നയാളാണ് കൊല്ലപ്പെട്ടത്.
മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് മാരകമായ മുറിവേറ്റ നിലയിലാണ് സുഖ്‌രാജിന്റെ മൃതദേഹം വ്യാഴാഴ്ച മുർവാൾ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് കണ്ടെത്തിയതെന്ന് എസ്എച്ച്ഒ രാജേന്ദ്ര സിംഗ് രജാവത് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ് രാത്രിയിൽ തന്നെ പെൺകുട്ടിയെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ, സുഖ്‌രാജ് തന്റെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടിൽ ആരുമില്ലാതെയിരുന്ന സമയത്ത് അകത്തുകടന്ന പ്രതി വാതിൽ പൂട്ടിയ ശേഷം പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മഴു പോലെയുള്ള ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. ആയുധവും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയുടെ അയൽവാസിയാണ് കൊല്ലപ്പെട്ട സുഖ്‍രാജ്.










0 comments