ധർമ്മേന്ദ്രപ്രധാന്റെ രാജി: ജന്തർ മന്തർ പ്രക്ഷോഭത്തിനുനേരെ ലാത്തിച്ചാര്‍ജ്

ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാരം ആരംഭിച്ച എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജിക്ക് പിന്തുണയുമായി എത്തിയ പ്രവർത്തകർ. ഫോട്ടോ: പി വി സുജിത്
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് ഇന്ന് നടക്കാനിരിക്കെ ഡൽഹിയിൽ പ്രക്ഷോഭകർക്കു നേരെ പൊലീസിൻറെ ലാത്തിച്ചാർജ്. പാർലമെന്റ് മാർച്ച് തുടങ്ങുന്നതിന് തൊട്ട് മുന്നെയാണ് പാെലീസ് പ്രതിഷേധക്കാർക്കുനേരെ ലാത്തിവീശിയത്. നൂറ് കണക്കിനാളുകൾ ദേശീയ പതാകയും അംബേദ്കർ ചിത്രവും ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രദേശത്തേക്ക് മാർച്ചിൽ പങ്കെടുക്കാനായി എത്തുന്നത് തുടരുന്നതിനിടെയാണ് സമരത്തെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് വലിയ തോതിൽ ലാത്തിച്ചാർജുണ്ടായത്.
സുരക്ഷാ നടപടികളുടെ ഭാഗമായി പാർലമെന്റിനും മന്ത്രിമാരുടെ വസതികൾക്കും ഡൽഹി പൊലീസ് അധിക സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്. വിഷയം ഇന്ന് പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ നിരത്തി ജന്തർ മന്ദിറിന് ചുറ്റും ജലപീരങ്കിയും ജാമറുകളും വിന്യസിച്ചിരിക്കുകയാണ്. പാർലമെന്റ് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് സിജെപി തീരുമാനം. പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് യുവാക്കളാണ് എത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്നത്തെ മാർച്ചിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വൈകിയും ജന്തർമന്ദിറിൽ ആയിരക്കണക്കിന് പേർ എത്തിയിരുന്നു.
അതേ സമയം, വിദ്യാഭ്യാസ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നടക്കമുള്ള ഉപാധികൾ അംഗീകരിച്ചാൽ സോനം വാങ്ച്ചുക്ക് നിരാഹാരം അവസാനിപ്പിക്കുമെന്ന് ഭാര്യ ഗീതാഞ്ജലി ആഗ്മോ അറിയിച്ചു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി, ഐഷി ഘോഷ് എന്നിവരുടെ നിരാഹാര സമരവും തുടരുന്നുണ്ട്.










0 comments