യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് 266 പേരെ

ഉത്തർ പ്രദേശ് പൊലീസ് ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2025-ൽ മാത്രം സംസ്ഥാനത്ത് പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് 48 പേരെ. ഏറ്റുമുട്ടൽ കൊലകളിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിതെന്ന് യുപി പൊലീസ് മേധാവി പറഞ്ഞു.
2017 മാർച്ചിലാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇതിന് ശേഷം 266 പേരെ ഇത്തരത്തിൽ കൊലപ്പെടുത്തിയിട്ടുണ്ട്. 2017 മാർച്ച് 20 നും 2025 ഡിസംബർ 29 നും ഇടയിലുള്ള പോലീസ് നടപടികളെക്കുറിച്ചുള്ള ഡാറ്റ പോലീസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഡിജിപി രാജീവ് കൃഷ്ണ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കുറ്റകൃത്യങ്ങൾക്കെതിരെ "സീറോ ടോളറൻസ് നയം" സ്വീകരിച്ചതിന്റെ ഫലമാണ് ഈ കൊലപാതകങ്ങൾ എന്നും ഡിജിപി മാധ്യമങ്ങൾ മുൻപാകെ അവകാശപ്പെട്ടു.
2025-ൽ മാത്രം പോലീസ് ഇത്തരത്തിൽ 2,739 ഓപ്പറേഷനുകൾ നടത്തി. അതിൽ 3,153 പ്രതികൾക്ക് ഗുരതരമായി പരിക്കേറ്റു. 48 പേർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. 2024-ൽ 25 പേർ ഇത്തരത്തിൽ വെടിയേറ്റു മരിച്ചു.
16, 284 ഏറ്റുമുട്ടലുകൾ
2017 മുതൽ എട്ട് വർഷത്തെ കാലയളവിൽ പോലീസ് ആകെ 16,284 ഏറ്റുമുട്ടലുകൾ നടത്തി. ഇതിൽ 10,990 പേർക്ക് പരിക്കേറ്റു. 266 പേർ കൊല്ലപ്പെടുകയും ചെയ്തു.
സംഘടിത കുറ്റകൃത്യങ്ങൾക്കും ആവർത്തിച്ചുള്ള കുറ്റവാളികൾക്കുമെതിരെയുള്ള നിയമം അനുസരിച്ചാണ് ഈ ഓപ്പറേഷനുകൾ നടത്തിയതെന്ന് യുപി പോലീസ് ന്യായീകരിക്കുന്നു. ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും ബുൾഡോസർ രാജിനും എതിരെ സുപ്രീം കോടതി വരെ മുന്നറിയിപ്പ് നൽകിയിട്ടും യു പി സർക്കാർ നടപടി തുടരുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷങ്ങളെ അപേക്ഷിച്ച് 2025-ൽ പോലീസ് നടപടികളിൽ കൊല്ലപ്പെട്ട പ്രതികളുടെ എണ്ണം ഏറ്റവും കൂടുതലാണെന്ന് പൊലീസ് കണക്കുകൾ തന്നെ പറയുന്നു.









0 comments